തിരുവനന്തപുരം:ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളേയും തകർത്ത് ക്ഷേത്രങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനവേദികളും ഓഫീസുകളുമാക്കി മാറ്റിയതിന്റെ ഉദാഹരണമാണ് കടയ്‌ക്കൽ ക്ഷേത്രത്തിലെ സംഭവങ്ങളെന്നു ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെപി ശശികല ടീച്ചർ. മറ്റ് മതക്കാരുടെ ആരാധനാ ലയങ്ങളിൽ ഇടപെടാതെ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രംകടന്ന് കയറി അവയുടെ സംസ്കാരം നശിപ്പിക്കുന്നത് ഹിന്ദു സമൂഹം തിരിച്ചറിയണം. കടയ്‌ക്കൽ ക്ഷേത്രത്തിലെ മുഴുവൻ സാമ്പത്തിക കാര്യങ്ങളും സിപിഎം പാർട്ടിയുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അവിടെ ക്ഷേത്രഭൂമി വ്യാപകമായി കയ്യേറി പാർട്ടി ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ട് .
.കടയ്‌ക്കൽ ക്ഷേത്രത്തിന്റെ വസ്തുവകകൾ അന്യാധീനപ്പെടുത്തിയത് ഹൈക്കോടതി നേരിട്ട് അന്വേഷിക്കണം. ക്ഷേത്രങ്ങളിലെ മാർക്സിസ്റ്റ് വൽക്കരണത്തിന് ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും മൗനാനുവാദമാണ് നൽകിയിരിക്കുന്നത്. ക്രിസ്മസ് അവധിക്കാലത്ത് കടയ് ക്കൽ ക്ഷേത്രത്തിൽ പത്ത് ദിവസത്തെ കാർണിവൽ നടത്തുന്നതിന് ക്ഷേത്ര ഭൂമിയും കുളവും മാർക്സിസ്റ്റ് പാർട്ടിക്ക്അനുമതി നൽകിയ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണരെയും മറ്റ് ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് പിരിച്ചുവിടണം. കടയ്‌ക്കൽ ക്ഷേത്രത്തിന്റെ ഭൂമി ഉൾപ്പെടെയുള്ള വിഷയങ്ങൾ സംബന്ധിച്ച് ധവള പത്രമിറക്കണമെന്നും ഹിന്ദു ഐക്യ വേദി ആവശ്യപ്പെടുന്നു. ക്ഷേത്ര സങ്കേതങ്ങളുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഇത്തരക്കാരെ ഹിന്ദു സമൂഹം കരുതിയിരിക്കണം.
ശബരിമല ആചാരലംഘനം നടത്തിയതിന്റെ അനുഭം പാർട്ടി ഓർക്കുന്നത് നന്നായിരിക്കും. കൂടൽ മാണിക്യക്ഷേത്രത്തിൽ ഇല്ലാത്ത ജാതിക്കഥ പ്രചരിപ്പിച്ച് ഹിന്ദു സമൂഹത്തെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചവർ ഇവരാണെന്നും ടീച്ചർ ഓർമ്മിപ്പിച്ചു. കുത്തഴിഞ്ഞ ദേവസ്വം ബോർഡിന്റെ ഭരണം ഹിന്ദുസമൂഹത്തിന്റെ ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ്. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ പള്ളിവേട്ടക്കാവായ മണികണ്ഠൻ ആൽത്ത പുറമ്പോക്കായി തരം മാറ്റി കൊട്ടാരക്കര നഗരസഭയ്‌ക്ക് നൽകാനുള്ള നീക്കം അവസാനിപ്പിക്കണം.ദേവസം ബോർഡിന്റെ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നത്.
മഹാഗണപതിയുടെ പള്ളി വേട്ട ചടങ്ങു നടക്കുന്ന മണികണ്ഠൻ ആൽത്തറപോലും കയ്യേറി പാട്ടത്തിന് നൽകുന്നതോടെ നൂറ്റാണ്ടുകളായി അവിടെ നടക്കുന്ന പള്ളിവേട്ട ചടങ്ങ് പോലും മുടങ്ങുന്ന സ്ഥിതിയാണ്. സ്ഥലം എം എൽ എ യും മന്ത്രിയുമായ കെ.എൻ. ബാലഗോപാലും മന്ത്രി ഗണേഷ് കുമാറുമാണ് ഇതിന്റെ പിന്നിലെന്നു ഭക്തർ സംശയിക്കുന്നു.ക്ഷേത്രങ്ങളിൽ നിന്ന് ഹിന്ദു സംഘടനകളെ വിലക്കുന്ന സർക്കാരും ദേവസ്വം ബോർഡും ക്ഷേത്രങ്ങളെ പാർട്ടി സങ്കേതമാക്കി മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്.ഇക്കാര്യങ്ങളിൽ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ സ്വമേധയായുള്ള ഇടപെടൽ ഭക്തജനങ്ങൾ ആഗ്രഹിക്കുന്നതായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീച്ചർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.