ന്യൂഡൽഹി: ഭയാനകമായ ഭൂകമ്പത്തിൽ വിറങ്ങലിച്ച മ്യാൻമറിന് സഹായഹസ്തവുമായി ഇന്ത്യ. രക്ഷാപ്രവർത്തനങ്ങൾക്കായി 80 പേരടങ്ങുന്ന ദുരിതാശ്വാസ സേനയെ മ്യാൻമറിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി എൻഡിആർഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരെ കൂടാതെയാണ് കൂടുതൽ സംഘത്തെ അയക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് വൈകുന്നേരത്തോടെ പുതിയ സംഘം മ്യാൻമറിലേക്ക് തിരിക്കും. വ്യോമസേനയുടെ സൈനിക വിമാനം ദുരിതബാധിതർക്കുള്ള അവശ്യവസ്തുക്കളുമായി മ്യാൻമാറിലേക്ക് പുറപ്പെട്ടിരുന്നു. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകി. മ്യാൻമറിലെ മ്യാൻമർ സൈനിക മേധാവിയുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും ആവശ്യമായ എല്ലാ ഉപകരണങ്ങളുമായാണ് എൻഡിആർഎഫ് സംഘം മ്യാൻമറിലേക്ക് തിരിക്കുന്നത്. തായ്ലൻഡിനെയും മ്യാൻമറിനെയും ഭീതിയിലാഴ്‌ത്തിയ ഭൂകമ്പത്തിൽ മരണസംഖ്യ ആയിരം കടന്നു. 2,500-ലധികം ആളുകളാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
2015-ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിലും 2023-ൽ തുർക്കിയിലുണ്ടായ ഭൂകമ്പത്തിലും ഇന്ത്യൻ ദുരന്തനിവാരണ സേനയെ രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിരുന്നു.















