ന്യൂഡൽഹി: കേരളത്തിലെ എംപിമാർ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ (കെസിബിസി) നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു പറഞ്ഞു. അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ പ്രസ്‍താവന ഉളളത്.
“ഒരു മന്ത്രി എന്ന നിലയിലും ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്നു എന്ന നിലയിലും വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കാൻ കേരളത്തിലെ എല്ലാ എംപിമാരോടും കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) അഭ്യർത്ഥിക്കുന്നത് ഞാൻ സ്വാഗതം ചെയ്യുന്നു.
നമ്മുടെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് രാഷ്‌ട്രീയത്തിലുള്ളവരുടെ കടമയാണ്. ഉദാഹരണത്തിന്, കേരളത്തിലെ #മുനമ്പത്ത് നൂറുകണക്കിന് കുടുംബങ്ങൾ ദുരിതമനുഭവിക്കുകയും അവരുടെ സ്വത്തുക്കളും വീടുകളും സംരക്ഷിക്കുന്നതിന് പരിഹാരം തേടുകയും ചെയ്യുന്നു. അതിനായി അവർ സമര മുഖത്താണ്.
ഈ പ്രവൃത്തി ഒരു സമുദായത്തിനും എതിരല്ല – എന്നാൽ ചിലർ ചിലരുടെ വിഷമനസ്സിലേക്ക് പ്രചരിപ്പിക്കുന്ന കുപ്രചരണമാണിത്. പ്രധാന മന്ത്രി നരേന്ദ്രമോദിജിയും നമ്മുടെ സർക്കാരും ഓരോ ഇന്ത്യൻ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു, ഇനിയും അത് തുടരും.
നിസ്സാര പ്രീണന രാഷ്‌ട്രീയത്തിനായി ജനങ്ങളുടെ താൽപ്പര്യം ബലികഴിക്കാതെ എല്ലാ ജനങ്ങളുടെയും താൽപ്പര്യം മുൻനിർത്തി എല്ലാ കേരളത്തിലെ എംപിമാരും ഈ ബില്ലിനെ പിന്തുണയ്‌ക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു”. കിരൺ റിജിജു പറഞ്ഞു.
വഖ്ഫ് നിയമത്തിലെ അന്യായവകുപ്പുകൾ ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണമെന്ന് കേരളത്തിലെ എംപിമാരോട് കെസിബിസി പ്രസിഡന്‍റ് കർദിനാൾ ക്ലീമീസ് കതോലിക്കാ ബാവ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ്പ് അലക്സ് വടക്കുംതല എന്നിവർ ആവശ്യപ്പെട്ടിരുന്നു.
ബില്ല് പാർലമെന്റിൽ ചർച്ചക്ക് വരുമ്പോൾ ബില്ലിന് അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് കെസിബിസി പ്രസിഡൻ്റ് കൂടിയായ കർദ്ദിനാൾ ക്ലീമീസ് കതോലിക്കാ ബാവ കേരളത്തിലെ എംപിമാരോട് ആവശ്യപ്പെടുന്നത്.















