ന്യൂഡൽഹി: പരിശീലന പറക്കലിനിടെ ജഗ്വാർ യുദ്ധവിമാനം തകർന്ന് വ്യോമസേനയുടെ പൈലറ്റുമാരിൽ ഒരാൾ മരിച്ചു. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. അപകടത്തിനുമുൻപ് ഒരു പൈലറ്റ് പുറത്തേക്ക് തെറിച്ചു വീണതായും മറ്റൊരാളെ കാണാതാവുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേനാ അന്വേക്ഷണം ആരംഭിച്ചു.
പൈലറ്റുമാർക്ക് സാങ്കേതിക തകരാറുകൾ നേരിടുകയും എയർഫീൽഡിനും പ്രദേശവാസികൾക്കും ദോഷം വരുത്താതിരിക്കാൻ എജക്ഷൻ ആരംഭിക്കുകയും ചെയ്യുന്നതിനിടെയാണ് അപകടമെന്ന് വ്യോമസേനയുടെ പ്രസ്താവനയിൽ പറഞ്ഞു. ഉദ്യോഗസ്ഥരുടെ മരണത്തിൽ ഐഎഎഫ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുഃഖിതരായ കുടുംബത്തോടൊപ്പം നിൽക്കുകയും ചെയ്യുന്നുവെന്നും വ്യോമസേനാ പറഞ്ഞു.
ജാംനഗർ നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള സുവർദ ഗ്രാമത്തിൽ വച്ചാണ് വിമാനം തകർന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ തകർന്ന വിമാനത്തിന്റെ കോക്ക്പിറ്റും കത്തിക്കരിഞ്ഞ നിലയിലുള്ള അവശിഷ്ടങ്ങളും കാണാം. ഇരട്ട സീറ്റുള്ള ജഗ്വാർ പതിവ് പരിശീലന പറക്കലിലായിരുന്നുവെന്ന് വ്യോമസേന ഉദ്യോഗസ്ഥർ പറഞ്ഞു.
ജഗ്വാർ ഒരു ഇരട്ട എഞ്ചിൻ ഫൈറ്റർ ബോംബറാണ്, സിംഗിൾ, ട്വിൻ സീറ്റ് വകഭേദങ്ങളുണ്ട്, ഇത് വ്യോമസേനയിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്നു. 70 കളുടെ അവസാനത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ഇവയുടെ നവീകരിച്ച മോഡലുകളാണ് ഇപ്പോൾ സേനയിലുള്ളത്.