കോഴിക്കോട്: താമരശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ ബിജുവിനെ സ്ഥലംമാറ്റി. വടകര വളയം പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റം. താമരശേരിയില്‍ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബില നല്‍കിയ പരാതി കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച ഉണ്ടായെന്ന പരാതി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലംമാറ്റം.
ഈ വിഷയത്തിൽ ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എന്നാൽ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് സ്ഥലംമാറ്റം എന്നാണ് താമരശേരി പൊലീസ് പറയുന്നത്.
സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ഗ്രേഡ് എസ് ഐ കെ.കെ നൗഷാദിനെ തിരിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ ബിജുവിനെ സ്ഥലംമാറ്റിയത്.
കൊല്ലപ്പെടുന്നതിനു മുമ്പ് ഷിബില നല്‍കിയ പരാതിയില്‍ വീഴ്ച വരുത്തി യെന്നാരോപിച്ചായിരുന്നു ഗ്രേഡ് എസ് ഐ കെ.കെ നൗഷാദിനെ നേരത്തെ സസ്പന്റ് ചെയ്തത്. ഷിബില ഭര്‍ത്താവ് യാസിറിനെതിരെ പരാതി നല്‍കിയിരുന്നു. എന്നിട്ടും നടപടി എടുത്തിട്ടില്ലെന്നാരോപിച്ച് ഷിബിലയുടെ കുടുംബം പൊലീസിനെതിരെ രംഗത്ത് വന്നിരുന്നു.















