ഭീകരവാദത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ഭീകരതയെ തടയുന്നതിൽ വിദ്യാഭ്യാസത്തിന് പ്രധാനപങ്കുണ്ടന്നും താരം പറഞ്ഞു. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കശ്മീരിൽ സംഭവിക്കുന്ന കാര്യങ്ങൾക്കുള്ള പരിഹാരം അവരെ (ഭീകരരെ) പഠിപ്പിക്കുകയും അവർ ബ്രെയിൻ വാഷ് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. അവർ എന്താണ് നേടുക? കശ്മീർ ഇന്ത്യയുടേതാണ്, കശ്മീരികൾ നമ്മുടേതാണ്. രണ്ട് വർഷം മുമ്പ്, ഞാൻ ഖുശി സിനിമയുടെ ഷൂട്ടിങ്ങിനായി കശ്മീരിൽ പോയിരുന്നു. അവരുമായി (പ്രദേശവാസികളുമായി) എനിക്ക് നല്ല ഓർമ്മകളുണ്ട്,” വിജയ് പറഞ്ഞു.
പാകിസ്താനെ ശക്തമായി വിമർശിച്ച താരം സ്വന്തം പൗരന്മാർ തന്നെ പാക് സർക്കറിൽ അസന്തുടരാണെന്ന് ചൂണ്ടിക്കാട്ടി. “ശരിയായ വൈദ്യുതിയും വെള്ളവും പോലും ലഭിക്കാതെ പാക് പൗരന്മാർ ബുദ്ധിമുട്ടുന്നു. സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും പാകിസ്താന് കഴിയുന്നില്ല, പിന്നെ അവർക്കിവിടെ എന്താണ് ചെയ്യാനുള്ളത്. പാകിസ്താനികൾ തന്നെ സ്വന്തം സർക്കാരിന്റെ നയങ്ങളിൽ മടുത്തിരിക്കുകയാണ്. ഇന്ത്യ പാകിസ്താനെ ആക്രമിക്കേണ്ട ആവശ്യമില്ല, ഇത് തുടർന്നാൽ പാക് പൗരന്മാർ തന്നെ അത് ചെയ്തുകൊള്ളും,” വിജയ് പറഞ്ഞു. ഈ സമയത്ത് ഇന്ത്യക്കാർ ഐക്യത്തോടെ തുടരണമെന്നും പരസ്പരം സ്നേഹിക്കുകയും പ്രതിസന്ധികൾ ഒരുമിച്ച് തരണം ചെയ്യുകയും വേണമെന്നും താരം കൂട്ടിച്ചേർത്തു.















