കാൺപൂർ: സ്ത്രീധന പീഡനം തുടരുന്നതിനിടെ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഭർതൃവീട്ടുകാരിൽ നിന്നുള്ള പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ഭർത്താവ് സലാവുദ്ദീനെതിരെയും ഭർതൃവീട്ടിലെ ഏഴുപേർക്കെതിരെയും പൊലീസ് കേസെടുത്തു.
ഉത്തർപ്രദേശിലാണ് സംഭവം. മഹാരാഷ്‌ട്രയിൽ ജോലി ചെയുന്ന സലാവുദ്ദീൻ തിങ്കളാഴ്ച ഒരു ഫോൺ കോളിലൂടെ ഭാര്യ സാനിയയെ മുത്തലാഖ് ചൊല്ലിയതായും അവരെ അധിക്ഷേപിച്ചതായും എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിൽ മനംനൊന്ത് സാനിയ അന്ന് രാത്രി ആത്മഹത്യ ചെയ്യുകയായിരുന്നു. 2023 ഓഗസ്റ്റ് 7 നായിരുന്നു ഇരുവരുടെയും വിവാഹം. ഭർതൃവീട്ടുകാരുടെ ആവശ്യപ്രകാരമുള്ള സ്ത്രീധനം നൽകിയെന്നും യുവതിയുടെ കുടുംബം പറയുന്നു.
എന്നാൽ ഭർത്താവ്, അമ്മ സൈറ, ഭർതൃ സഹോദരിമാരായ ആസിയ, ഖുഷ്ബു, റോസി, ഭർതൃ സഹോദരന്മാരായ സിയാ-ഉൾ-ഔദ്ദീൻ, ബലൗദ്ദീൻ എന്നിവർ സ്ത്രീധനത്തിനായി സാനിയയെ തുടർച്ചയായി പീഡിപ്പിച്ചുവെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു















