ന്യൂഡൽഹി: പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കുന്നതും തീവ്രവാദികളെ കൈമാറുന്നതും സംബന്ധിച്ച് മാത്രമേ പാകിസ്താനുമായി ചർച്ച നടത്തുകയുള്ളൂവെന്ന് ഇന്ത്യ. മധ്യസ്ഥ ചർച്ചകൾക്ക് സന്നദ്ധതയറിയിച്ച അമേരിക്കയ്‌ക്കും പാകിസ്താനുമാണ് കേന്ദ്രസർക്കാർ വ്യകതമായ സന്ദേശം നൽകിയത്.
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനുപിന്നാലെ വെടിവെയ്പ് നിർത്താൻ ധാരണയിലെത്തുകയും എന്നാൽ മണിക്കൂറുകൾക്ക് ശേഷം പാകിസ്താൻ വെടിനിർത്തൽ ലംഘിക്കുകയും ചെയ്തിരുന്നു.
“കശ്മീരിനെക്കുറിച്ച് ഞങ്ങൾക്ക് വളരെ വ്യക്തമായ നിലപാടുണ്ട്. ഒരു കാര്യം മാത്രമേ അവശേഷിക്കുന്നുള്ളൂ – പാക് അധീന കശ്മീർ (പിഒകെ) തിരിച്ചെടുക്കൽ. മറ്റൊന്നും സംസാരിക്കാനില്ല. തീവ്രവാദികളെ കൈമാറുന്നതിനെക്കുറിച്ച് അവർ സംസാരിച്ചാൽ, നമുക്ക് സംസാരിക്കാം. മറ്റൊരു വിഷയവും ചർച്ച ചെയ്യാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല,” സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കൂടാതെ, ഈ വിഷയത്തിൽ ആരും മധ്യസ്ഥത വഹിക്കേണ്ടതില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി . “ആരും മധ്യസ്ഥത വഹിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് ആരും മധ്യസ്ഥത വഹിക്കേണ്ടതില്ല.”
ദീർഘകാലമായി നിലനിൽക്കുന്ന കശ്മീർ തർക്കത്തിൽ ഇന്ത്യയ്‌ക്കും പാകിസ്താനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്തതിന് പിന്നാലെയാണിത്. മറുവശത്ത്, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മധ്യസ്ഥ വാഗ്ദാനത്തെ സ്വാഗതം ചെയ്യുകയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി പറയുകയും ചെയ്തു.