ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാകിസ്താൻ. ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഏപ്രിൽ 23 മുതൽ പാകിസ്താൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് കോൺസ്റ്റബിളിനെ ബുധനാഴ്ച രാവിലെ ഇന്ത്യൻ അധികാരികൾക്ക് തിരികെ കൈമാറിയതായാണ് റിപ്പോർട്ടുകൾ.
അമൃത്സറിലെ അട്ടാരിയിലെ ജോയിന്റ് ചെക്ക് പോസ്റ്റിൽ രാവിലെ 10:30 ഓടെയാണ് കൈമാറ്റം നടന്നതെന്നും പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടുള്ള സമാധനപരമായ നടപടിക്രമങ്ങൾ ആയിരുന്നുവെന്നും ബിഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 21 ദിവസങ്ങൾക്ക് ശേഷം തിരികെ ഇന്ത്യയിലെത്തിയ പൂർണം കുമാറിനെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്.
ഏപ്രിൽ 23 നായിരുന്നു സംഭവം. പഞ്ചാബിലെ ഫിറോസ്പൂരിനടുത്തുള്ള അന്താരാഷ്‌ട്ര അതിർത്തി അബദ്ധത്തിൽ കടന്നതിന് 182-ാം ബറ്റാലിയനിലെ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ പാകിസ്താൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിർത്തി വേലിക്ക് സമീപം യൂണിഫോമിൽ സർവീസ് റൈഫിളുമായി ഡ്യൂട്ടിയിലായിരുന്ന പൂർണം കുമാർ വിശ്രമിക്കാൻ തണലുള്ള ഒരു പ്രദേശത്തേക്ക് നീങ്ങിയപ്പോൾ അറിയാതെ പാകിസ്താൻ പ്രദേശത്തേക്ക് കടന്നു. ഇവിടെ വച്ചാണ് പാകിസ്താൻ റേഞ്ചേഴ്‌സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.















