തിരുവനന്തപുരം : പോസ്റ്റൽ വോട്ടുകൾ തിരുത്തി ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന്റെ പ്രസ്താവന ഗൗരവതരമാണെന്ന് സംസ്ഥാന ബിജെപി മുൻ അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലറ്റ് പേപ്പറുണ്ടായിരുന്നപ്പോൾ ഇതുപോലെയുള്ള കൃത്രിമങ്ങൾ കാണിച്ചും കള്ളവോട്ട് ചെയ്തുമാണ് സിപിഎം ജയിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
1989-ലെ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകൾ പൊട്ടിച്ച് കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തലിൽ സുധാകരനെതിരെ കേസെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്റെ വിമർശനം. ഇൻഡി സഖ്യം ഇവിഎമ്മിനെ എതിർക്കുന്നത് എന്തിനാണെന്ന് ജനങ്ങൾക്ക് കൃത്യമായി മനസിലായിയെന്നും ജി.സുധാകരന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
“ജി സുധാകരന്റെ പ്രസ്താവന: ഇൻഡി മുന്നണി ഇവിഎമ്മിനെ എതിർക്കുന്നത് എന്തിനെന്ന് വ്യക്തമായി. പോസ്റ്റൽ വോട്ടുകൾ തിരുത്തി ഇടതുപക്ഷം തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന മുതിർന്ന സിപിഎം നേതാവ് ജി.സുധാകരന്റെ പ്രസ്താവന ഗൗരവതരമാണ്. ഇൻഡി സഖ്യം ഇവിഎമ്മിനെ എന്തിനാണ് എതിർക്കുന്നതെന്ന് ജനങ്ങൾക്ക് ഇപ്പോൾ കൃത്യമായി മനസിലായി. പഠിച്ചതേ പാടൂ എന്ന് പറയുന്നത് പോലെയാണ് സിപിഎമ്മിന്റെ അവസ്ഥ. ബാലറ്റ് പേപ്പറുണ്ടായിരുന്നപ്പോൾ ഇതുപോലെയുള്ള കൃത്രിമങ്ങൾ കാണിച്ചും കള്ളവോട്ട് ചെയ്തുമാണ് സിപിഎം ജയിച്ചത്. അത് നടക്കാതെയായപ്പോഴാണ് അവർ ഇവിഎമ്മിനെ എതിർത്തു തുടങ്ങിയത്.
കോൺഗ്രസും ഇതൊക്കെ തന്നെയായിരുന്നു ചെയ്തുവന്നത്. ഇവിഎം വന്നതോടെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ അവസാനിച്ചതാണ് ഇൻഡി മുന്നണിയെ അസ്വസ്ഥമാക്കുന്നത്. രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർ ഇവിഎമ്മിനെതിരെ വിദേശത്ത് പോയി ക്യാമ്പയിൻ നടത്തുന്നതും ഈ നിരാശയിൽ നിന്നാണ്. എന്നാൽ തപാൽ വോട്ടിൽ കോൺഗ്രസും സിപിഎമ്മും ഇപ്പോഴും ക്രമക്കേട് നടത്തുന്നുണ്ട്. അതിന് ചില ഉദ്യോഗസ്ഥരുടെ പിന്തുണയും ഇവർക്ക് ലഭിക്കുന്നുണ്ട്. ജി.സുധാകരന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണം. സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധത തുറന്നു കാണിക്കുകയാണ് സുധാകരൻ ചെയ്തത്. കോൺഗ്രസ് എല്ലാ കാലത്തും അതിന് കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത്”- കെ സുരേന്ദ്രൻ കുറിച്ചു.