വാഷിംഗ്‌ടൺ: ഐക്യരാഷ്‌ട്ര സഭയിൽ അന്താരാഷ്ട്ര ചായ ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിക്ക് ആതിഥേയത്വം വഹിച്ച് ഇന്ത്യ. ജനപ്രിയ ഇന്ത്യൻ ചായകളുടെ സുഗന്ധവും രുചികളും ഐക്യരാഷ്‌ട്രസസഭാ ആസ്ഥാനത്തെ ഹാളുകളിൽ നിറഞ്ഞുനിന്നു.”ഉപജീവനമാർഗത്തിന് ചായ, സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് ചായ,”എന്ന പ്രമേയത്തിൽ അവതരിപ്പിച്ച പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞർ, യുഎൻ ഉദ്യോഗസ്ഥർ, തേയില ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സാമ്പത്തിക ശാക്തീകരണം, തൊഴിൽ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയിൽ ചായ എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെ തേയില വ്യവസായം വ്യാപാരത്തിന്റെയും രുചിയുടെയും സ്രോതസ്സിനുമപ്പുറം അത് ഗ്രാമീണ തൊഴിലുകൾക്കും സ് ത്രീ ശാക്തീകരണത്തിനുമുള്ള അടിത്തറയാണെന്ന് ഇന്ത്യയുടെ യുഎൻ അംബാസഡർ പർവ്വതനേനി ഹരീഷ് പറഞ്ഞു.
“അസം മുതൽ ഡാർജിലിംഗും നീലഗിരിയും വരെ തേയില നമ്മുടെ സാമ്പത്തിക കഥയുടെ പ്രധാനഭാഗമായി മാറിയിരിക്കുന്നു. ഈ വ്യവസായം പത്ത് ലക്ഷത്തിലധികം പേർക്ക് ഉപജീവനമാർഗമാവുകയും 1.5 ദശലക്ഷം ആളുകൾക്ക് നേരിട്ട് തൊഴിൽ നൽകുകയും ചെയ്യുന്നു. അവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്,”അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിലെ എഫ്എഒ യുഎൻ ലെയ്‌സൺ ഓഫീസ് ഡയറക്ടർ ആഞ്ചെലിക്ക ജാക്കോം, മറ്റ് പ്രധാന തേയില ഉൽപ്പാദക രാജ്യങ്ങളായ കെനിയ, ശ്രീലങ്ക, ചൈന എന്നിവയുടെ പ്രതിനിധികൾ ചടങ്ങിൽ സംസാരിക്കുകയും തേയില കർഷകർ, പ്രത്യേകിച്ച് ചെറുകിട തേയില കർഷകർ നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുകയും ചെയ്തു. പ്രശസ്തമായ ഡാർജിലിംഗ് ചായ, മസാല ചായ, അസം, നീലഗിരി ചായകൾ എന്നിവയുൾപ്പെടെ വിവിധതരം ഇന്ത്യൻ ചായകൾ അതിഥികൾക്ക് വ്യത്യസ്തമായ രുചി അനുഭവം സമ്മാനിച്ചു.