തിരുവനന്തപുരം: ഡ്രൈവിങ്ങിനിടെ ഫോൺ വിളിച്ച കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും 24ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് പോയ RPK 125 സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് 25ന് രാവിലെ താമരശ്ശേരി ചുരം കയറുമ്പോൾ ബസിലെ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്യുകയും ബസിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തരമായി അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപവും ഏറ്റവും നിരുത്തരവാദപരമായ പ്രവർത്തിയുമാണ് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. യാതൊരു തരത്തിലും നീതികരിക്കാനാകാത്ത പ്രവൃത്തിയിലൂടെ കെഎസ്ആർടിസിയുടെ സൽപേരിന് കളങ്കം വരുത്തിയ ജയേഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെഎസ്ആർടിസിക്ക് ഏറെ പ്രാധാന്യമേറിയതാണ്. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ കെഎസ്ആർടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതാണ്.















