തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം തുടര്‍ന്ന മാർക്സിസ്റ്റ് തീവ്രവാദി രൂപേഷിനെ ആരോഗ്യനില മോശമായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രൂപേഷ് എഴുതിയ നോവലിന് ജയില്‍ വകുപ്പ് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതോടെയാണ് ഇയാൾ നിരാഹാരം തുടങ്ങിയത്.
ഏതാനും ദിവസങ്ങളായി രൂപേഷ് നിരാഹാര സമരത്തില്‍ ആയിരുന്നു. ചെവ്വാഴ്ച നിരാഹാരം ആറു ദിവസമെത്തിയപ്പോഴാണ് ആരോഗ്യനില മോശമായതായി ജയില്‍ ഡോക്ടര്‍ അറിയിച്ചത്. തുടർന്ന് രൂപേഷിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു.
ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന നോവലിന് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് രൂപേഷ് നിരാഹാരം ആരംഭിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന രൂപേഷിന്റെ രണ്ടാത്തെ നോവലാണ് ബന്ധിതരുടെ ഓര്‍മക്കുറിപ്പുകള്‍. കനത്ത പോലീസ് സുരക്ഷയിലാണ് ഇയാൾ ആശുപത്രിയില്‍ കഴിയുന്നത്.