അലഹാബാദ്: സൈനികർക്കെതിരായ അധിക്ഷേപ പരാമർശക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ സേനയെ അധിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് കോടതി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്‌ക്കിടെ ഇന്ത്യൻ സൈനികർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് രാഹുൽ ഗാന്ധി ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ വിമർശനം നേരിട്ടത്.
“ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു, എന്നാൽ ഈ സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്, കൂടാതെ ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്താനുള്ള സ്വാതന്ത്ര്യം ഇതിൽ ഉൾപ്പെടുന്നില്ല,” കോടതി പറഞ്ഞു.
2022 ൽ രാജസ്ഥാനിൽ ഒരു പത്രസമ്മേളനത്തിനിടെ അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ മർദ്ദിച്ചുവെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. ഉത്തർപ്രദേശിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവയാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും വിചാരണ കോടതി അദ്ദേഹത്തിന് സമൻസ് അയയ്‌ക്കുകയും ചെയ്തു. തുടർന്നാണ് നടപടികളും സമൻസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.















