ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ SENA രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ഏഷ്യൻ താരം എന്ന റെക്കോർഡാണ് ബുമ്ര നേടിയത് .
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയാണ് പാക് താരം വസീം അക്രമിന് സ്വന്തമായിരുന്ന നേട്ടം ബുമ്ര തന്റെ പേരിലാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണർമാരായ സാക് ക്രോളിന്റെയും ബെൻ ഡെക്കറ്റിന്റെയും ജോ റൂട്ടിന്റെയും വിക്കറ്റുകൾ നേടിയ ബുമ്ര SENA രാജ്യങ്ങളിൽ നിന്ന് 147 വിക്കറ്റുകൾ എന്ന നേട്ടം കൈപ്പിടിയിലൊതുക്കി.
104 ടെസ്റ്റുകൾ കളിച്ചിട്ടുള്ള പാക് ഇതിഹാസ താരത്തിന്റെ 146 വിക്കറ്റുകൾ എന്ന നേട്ടം മറികടക്കാൻ ബുമ്രയ്‌ക്ക് വേണ്ടിവന്നത് വെറും 45 ടെസ്റ്റുകളാണ്. കരിയറില്‍ ബുമ്ര ഇതുവരെ വീഴ്‌ത്തിയ 205 ടെസ്റ്റ് വിക്കറ്റുകളില്‍ 147ഉം SENA രാജ്യങ്ങളിലാണ്. അനില്‍ കുംബ്ലെ(141), ഇഷാന്ത് ശര്‍മ(130), മുഹമ്മദ് ഷമി(123) എന്നിവരാണ് സെന രാജ്യങ്ങളിലെ വിക്കറ്റ് വേട്ടയില്‍ ബുമ്രക്കും വസീം അക്രത്തിനും പിന്നിലുള്ള ഏഷ്യന്‍ ബൗളര്‍മാര്‍.















