തിരുവനന്തപുരം: സംസ്ഥാനത്ത് 2024 ജൂലൈ മുതൽ ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. ശമ്പള പരിഷ്കരണത്തിന്റെ കാലാവധി ഒരു വർഷം കഴിഞ്ഞിട്ടും ശമ്പള കമ്മീഷനെ നിയമിക്കാൻ പോലും തയ്യാറാകാതെ ശമ്പളപരിഷ്കരണത്തിന്റെ അഞ്ചുവർഷ തത്വം ഇടതു മുന്നണി സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്.
ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്ന സാഹചര്യത്തിൽ ശമ്പളപരിഷ്കരണം കൂടി നിഷേധിച്ച് ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ശമ്പളപരിഷ്കരണം മുടങ്ങി ഒരു വർഷം തികഞ്ഞ ജൂലൈ 1 ന് പ്രതിഷേധ സൂചകമായി എൻ. ജി. ഒ സംഘ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജി. ഹരികുമാർ അധ്യക്ഷത വഹിച്ചു. ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. കുഞ്ഞുമോൻ ബി ജെ പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ഫെറ്റോ ജില്ലാ പ്രസിഡന്റ് പാക്കോട് ബിജു, കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി. എൻ. രമേശ്, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് റ്റി. ഐ. അജയകുമാർ, എൻ. റ്റി. യു. സംസ്ഥാന സെക്രട്ടറി എ. അരുൺകുമാർ,ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അരുൺകുമാർ , കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി എൽ. ഹരികുമാർ, എൻ ജി ഒ സംഘ് സംസ്ഥാന സമിതി അംഗങ്ങളായ എ. രഞ്ജിത്, ജി. ഡി. അജികുമാർ, ജില്ലാ ഭാരവാഹികളായ ബി. കെ. സജീഷ്കുമാർ, പി. പ്രസന്നകുമാർ, എസ്. സന്തോഷ്, വി. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.















