ബയോപ്സി ടെസ്റ്റിനിടെ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെന്ന് പരാതി. അസമിലെ കാച്ചാർ ജില്ലയിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ലിംഗം മുറിച്ചതെന്നാണ് പരാതി. ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടെന്ന സംശയത്തിലാണ് മണിപ്പൂർ സ്വദേശി അതികൂർ റഹ്മാൻ ആശുപത്രിയിലെത്തിയത്.
സിൽച്ചാറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ബയോപ്സി ടെസ്റ്റിന് പിന്നാലെയാണ് യുവാവ് ലിംഗം മുറിച്ച കാര്യം അറിയുന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് ഇയാളുടെ പരാതി. യുവാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ആശുപത്രിയോ അധികൃതരോ തയാറായിട്ടില്ല. ഡോക്ടർ ഒളിവിലാണ്. ഇയാൾ ഫോൺ കോളുകൾക്കോ മെസേജുകൾക്കോ പ്രതികരിക്കുന്നില്ല.
“ജൂൺ 19 ന്, ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ഞാൻ സിൽച്ചാറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി. ബയോപ്സി പരിശോധന വേണമെന്ന് ഡോക്ടർ പറഞ്ഞു. തുടർന്നുള്ള ബയോപ്സി പരിശോധനയ്‌ക്കിടെ, എന്റെ സമ്മതമില്ലാതെ അവർ എന്റെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം ബോധം വന്നോപ്പോഴാണ് ജനനേന്ദ്രിയം നീക്കം ചെയ്തിരിക്കുന്ന കാര്യം മനസിലായത്. ഡോക്ടറോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി തൃപ്തികരമായിരുന്നില്ല,”—റഹ്മാൻ പ്രതികരിച്ചു.
“താനിപ്പോൾ നിസ്സഹായനാണ്, എന്തുചെയ്യണമെന്ന് അറിയില്ല. എന്റെ ജീവിതം അവസാനിച്ചു. ഞാൻ പലതവണ ഡോക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം എന്റെ കോളുകൾക്ക് മറുപടി നൽകിയില്ല. അസം മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും റഹ്മാൻ ആവശ്യപ്പെട്ടു.















