തൃശ്ശൂർ : കെ ഇ ഇസ്മായിലിനൊപ്പം നിന്നവരെ മുഴുവനായി പിഴുതു നീക്കുന്നതിന്റെ ഭാഗമായി സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ. നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി.
ഔദ്യോഗിക പക്ഷം ജില്ലാ സമ്മേളനത്തിൽ സംഘടിതമായി എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.പാർട്ടി ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന മുകുന്ദനെ നേരത്തെതന്നെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കിയിരുന്നു
കെ.ഇ ഇസ്മായിലുമായി ബന്ധപ്പെട്ട വിവാദത്തിൽ മുകുന്ദൻ സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതോടെ അദ്ദേഹം ബിനോയ് വിശ്വം ഗാങ്ങിന്റെ കണ്ണിലെ കരടായി മാറി എന്ന് അനുമാനിക്കപ്പെടുന്നു. സി സി മുകുന്ദന്റെ അഭിപ്രായങ്ങൾ ഇസ്മായിൽ അനുകൂല നിലപാടാണ് എന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്.
മുൻപ് നവകേരള സദസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് മുകുന്ദൻ പോലീസിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
നാട്ടിക മണ്ഡലത്തിലെ നവകേരള സദസ്സ് നടന്ന തൃപ്രയാറിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പിക്കെതിരെ സി.സി.മുകുന്ദൻ എംഎൽഎ പൊട്ടിത്തെറിചിരുന്നു. എന്നാൽ സംഭവത്തിൽ സിപിഐ ജില്ലാ കമ്മിറ്റി സ്വന്തം എംഎൽഎയെ പിന്നിൽ നിന്നും കുത്തുകയാണ് ഉണ്ടായത്. എംഎൽഎയുടെ പ്രതികരണം അനുചിതമായിപ്പോയെന്നാണു പാർട്ടി വിലയിരുത്തലെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഉണ്ടായിരുന്നു.















