കൊല്ലം: കൊല്ലം സ്വദേശിനിയായ മറ്റൊരു മലയാളി യുവതി കൂടി ഷാര്‍ജയില്‍ ജീവനൊടുക്കി.തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ ത്തില്‍ അതുല്യ ശേഖറി(30)നെയാണ് ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.വിപഞ്ചികയുടെ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് ഉണ്ടായ ഈ ദാരുണ സംഭവം വിവാദമായിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്‌ളാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍തൃ പീഡനത്തെ തുടര്‍ന്നാണ് മരണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കൊലപാതകമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ദുബായിലെ അരോമ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ് അതുല്യ. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്.
ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു ഇവർ . ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ.ഇന്നലെ ഇവരുടെ പിറന്നാളുമായിരുന്നു . അതുല്യയുടെ സഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്‌ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും.
മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് രാജശേഖരന്‍ പിള്ള പറഞ്ഞു. മകളുടെ ഭര്‍ത്താവ് മദ്യത്തിന് അടിമയാണെന്നും മദ്യപിച്ച് കഴിഞ്ഞാല്‍ അക്രമാസക്തനാകുമെന്നും രാജശേഖരന്‍ പിളള പറഞ്ഞു. മകളെ ഉപദ്രവിക്കുന്നത് കാരണം വിവാഹ മോചനത്തിന് നേരത്തേ ആലോചിച്ചിരുന്നെങ്കിലും കുഞ്ഞിനെ കരുതി അതിൽ നിന്നും പിന്മാറി എന്നും അദ്ദേഹം പറഞ്ഞു.
സതീഷിനെതിരെ യുവതിയുടെ കുടുംബം നല്‍കിയ പ്രകാരം ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകത്തിന് കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസുള്ള മകള്‍ വൈഭവി എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവുമായുള്ള പിണക്കത്തെ തുടര്‍ന്ന് മകളെ കൊന്ന് ഒരേ കയറില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.















