ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് ചൊവ്വാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. സമഗ്ര സാമ്പത്തിക, വ്യാപാര കരാർ എന്നറിയപ്പെടുന്ന ഈ കരാർ ജൂലൈ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലണ്ടൻ സന്ദർശന വേളയിൽ ഒപ്പുവെക്കും. പ്രധാനമന്ത്രിയുടെ നാല് ദിവസത്തെ യുകെ, മാലിദ്വീപ് സന്ദർശനം ബുധനാഴ്ച ആരംഭിക്കും. വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിയെ അനുഗമിക്കും.
നേരത്തെ മെയ് 6 ന് ഇരു രാജ്യങ്ങളും വ്യാപാര കരാറിനായുള്ള ചർച്ചകൾ പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. 2030 ആകുമ്പോഴേക്കും ഇരു സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള വ്യാപാരം 120 ബില്യൺ ഡോളറായി ഇരട്ടിയാക്കുകയാണ് ലക്ഷ്യം. തുകൽ, പാദരക്ഷകൾ, വസ്ത്രങ്ങൾ തുടങ്ങിയ തൊഴിൽ പ്രാധാന്യമുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിയുടെ നികുതി നീക്കം ചെയ്യാനും ബ്രിട്ടനിൽ നിന്നുള്ള വിസ്കി, കാറുകൾ എന്നിവയുടെ ഇറക്കുമതി വിലകുറഞ്ഞതാക്കാനും വ്യാപാര കരാറിലേ നിർദേശങ്ങളിലുണ്ട്.
സാധനങ്ങൾ, സേവനങ്ങൾ, നവീകരണം, സർക്കാർ സംഭരണം, ബൗദ്ധിക സ്വത്തവകാശം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള വ്യവസ്ഥകളാണ് കരാറിലുള്ളത്. ഇരു രാജ്യങ്ങളും ഒപ്പുവെച്ച് അംഗീകരിച്ചതിന് ശേഷമാണ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23 ലെ 20.36 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2023-24 ൽ 21.34 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചിരുന്നു.















