ഒന്നര പതിറ്റാണ്ടായി ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന ഗുണ്ടാത്തലവൻ ഡബ്ല്യു യാദവ് യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുപിയിലെ ഹാപൂർ ജില്ലയിലെ സിംഭാവാലിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബിഹാർ സ്വദേശിയായ ഡബ്ല്യു യാദവിന്റെ തലയ്‌ക്ക് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളിൽ നിന്ന് ധാരാളം ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
ജൂലൈ 27 രാത്രിയിൽ സിംഭാവാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ ഓപ്പറേഷനിൽ കുപ്രസിദ്ധ ക്രിമിനൽ ഡബ്ല്യു യാദവിന് പരിക്കേറ്റെന്നും ചികിത്സയ്‌ക്കിടെ മരിച്ചുവെന്നും നോയിഡ എസ്ടിഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബിഹാറിലെ ബെഗുസാരായി ജില്ലയിലെ സാഹെബ്പൂർ കമൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ താമസിച്ചിരുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബെഗുസാരായിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഇയാൾ പേടി സ്വപ്നമായിരുന്നു. ഇയാളുടെ മകൻ സൂരജ് യാദവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കൊലപാതകം, കൊലപാതകശ്രമം, കവർച്ച, കൊള്ള, പിടിച്ചുപറി, ആയുധങ്ങൾ കൈവശം വയ്‌ക്കൽ, സാക്ഷികളെ ആക്രമിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 24 ക്രിമിനൽ കേസുകളിലെ മുഖ്യപ്രതിയാണ്. ഇതിൽ 22 എണ്ണവും കമൽ പൊലീസ് സ്റ്റേഷനിലാണ്.















