പഞ്ചാബ് : ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) ഭീകര സംഘടനയുമായി ബന്ധമുള്ള ഖാലിസ്ഥാനി ഭീകരൻ അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് ഭീകരനെ പിടികൂടിയത്. പഞ്ചാബിലെ ഖില ലാൽ സിംഗ് പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് കരൺവീറാണ് അറസ്റ്റിലായത്.
ഏപ്രിൽ ഏഴ് മുതൽ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് കരൺവീറിനെ ഡൽഹി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇയാളുടെ കൂട്ടാളിയായ ആകാശ്ദീപിനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയുധങ്ങൾ വിതരണം ചെയ്യുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ ഗ്രനേഡ് എറിഞ്ഞ ആക്രമികളെ ആകാശ് സഹായിച്ചതായി കണ്ടെത്തി.
2024 ഡിസംബറിൽ പിലിഭിത്തിയിൽ നടന്ന ഏറ്റുമുട്ടലിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് ബിഐകെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഗുർദാസ്പൂരിലെ ബക്ഷിവാല പൊലീസ് ആക്രമണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മൂന്ന് പേരെ ഉത്തർപ്രദേശ് പഞ്ചാബ് പൊലീസ് കൊലപ്പെടുത്തിയിരുന്നു.
പിലിഭിത്ത് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സിന്റെ (കെസൈഡ്എഫ്) പ്രവർത്തകരാണെന്നാണ് സംശയം. 2024 നവംബറിലുണ്ടായ പഞ്ചാബ് പൊലീസ് ഔട്ട്പോസ്റ്റിൽ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിന് പിന്നിലും ഇവരാണെന്നാണ് പൊലീസ് നിഗമനം.















