പെരുവന്താനം: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനെത്തിയ വയോധികനാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമനാ (64)ണ് മരിച്ചത്. പെരുവന്താനത്തെ മതമ്പയില്‍ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.
ഇവർ പാട്ടത്തിനെടുത്ത റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയതായിരുന്നു പുരുഷോത്തമനും മകനും. ഇതിനിടയിൽ കാടിറങ്ങിയ കാട്ടാനക്കൂട്ടം ഇവര്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. മകന് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞെങ്കിലും പുരുഷോത്തമന് സാധിച്ചില്ല.
ആനയുടെ ആക്രമണത്തിൽ വയറിന് ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.















