ഹരിപ്പാട് : മണ്ഡലത്തിലെ പ്രശ്നങ്ങളിൽ എം എൽ എ രമേശ് ചെന്നിത്തലയെ കാണാനില്ലെന്നാരോപണം. ഇതിൽ പ്രതിഷേധിച്ച് എം എൽ എ ഓഫിസിലേക്ക് ബിജെപി മാർച്ച് നടത്തുന്നു.
ഹരിപ്പാട് മണ്ഡലത്തിലെമ്പാടും റോഡുകൾ തകർന്ന് കുളമായി കിടക്കുകയാണ്. സ്‌കൂൾ കെട്ടിടങ്ങൾ ഇടിഞ്ഞു വീഴുന്ന സംഭവങ്ങളും ഉണ്ടാകുന്നു. കാർത്തികപ്പള്ളി സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നു വീണത് കഴിഞ്ഞ ദിവസമാണ്. മുതുകുളം കുമാരനാശാൻ മെമ്മോറിയൽ സ്‌കൂൾ കെട്ടിടവും ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. ആറാട്ടുപുഴ തൃക്കുന്നപ്പുഴ മേഖലയിൽ കടലാക്രമണം വളരെയേറെ കൂടുതലാണ്. നിരവധി വീടുകളാണ് ഓരോ തവണയും കടലെടുക്കുന്നത്. മണ്ഢലത്തിൽ നിർമാണം ആരംഭിച്ച പാലങ്ങൾ പകുതി വഴിയിലാണ്.
എം എൽ എയാകട്ടെ ഇതിലേക്കൊന്നും തിരിഞ്ഞു നോക്കാതെ പത്രസമ്മേളനങ്ങൾ മാത്രം നടത്തി കഴിയുകയാണ്. മാദ്ധ്യമങ്ങളിൽ അല്ലാതെ രമേശ് ചെന്നിത്തലയെ കാണാൻ കിട്ടുന്നില്ലെന്ന് ജനങ്ങൾ പരാതിപ്പെടുന്നതായി ബിജെപി ആരോപിക്കുന്നു.
ഈ സാഹചര്യത്തിലാണ് കാണാതായ ഹരിപ്പാട് എം എൽ എ രമേശ് ചെന്നിത്തലയെ അന്വേഷിച്ച് ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തുന്നത്.
ജൂലൈ 31 വ്യാഴം രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭസുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബിജെപി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ സോമൻ, മേഖലാ പ്രസിഡന്റ് എൻഹരി തെക്കൻ മേഖല ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് മഹേഷ് കുമാർ എം, ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് പി സുമേഷ് എന്നിവർ നേതൃത്വം നൽകും.















