മദ്യലഹരിയിൽ യുവനടി ഓടിച്ച ആഢംബര കാർ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. അസം തലസ്ഥാനമായ ഗുവാഹത്തിയിലെ നൽബാരി പോളിടെക്നിക് വിദ്യാർത്ഥിയായ സമിയുൾ ഹഖാണ് മരിച്ചത്. 21 വയസായിരുന്നു. അസമീസ് നടി നന്ദിനി കശ്യപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുവാഹത്തിയിലെ ഉദൽബക്രയിലാണ് ജൂലൈ 25 ന് രാത്രിയാണ് അപകടം. മുനിസിപ്പൽ കോർപ്പറേഷനിലെ തെരുവുവിളക്കുകൾ നന്നാക്കുന്ന സംഘത്തോടൊപ്പം വിദ്യാർത്ഥി പാർടൈമായി ജോലി ചെയ്തിരുന്നു. ഡ്യൂട്ടിക്കിടെയായിരുന്നു സമീഉൾ ഹഖിനെ കാർ ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി 29ന് രാത്രിയാണ് മരിച്ചത്. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
സംഭവത്തിന് ശേഷം വാഹനം ഒളിപ്പിക്കാനും നടി ശ്രമിച്ചു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നടിക്കെതിരെ കേസെടുത്തതെന്ന് ഗുവാഹത്തി ഡിസിപി (ട്രാഫിക്) ജയന്ത സാരഥി ബോറ പറഞ്ഞു. നടിയുടെ രണ്ട് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.















