പാലക്കാട് : എം എസ് എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വർഗീയ വാദ സംഘടനയെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. ലക്ഷണമൊത്ത വർഗീയവാദ സംഘടനയാണ് എം എസ് എഫ്. സ്വത്വബോധം ഒന്നുമല്ല എം എസ് എഫ് കൈകാര്യം ചെയ്യുന്നതെന്നും സഞ്ജീവ് ആരോപിച്ചു. മുഹമ്മദ് മുസ്തഫയുടെ ചരമ ദിനത്തിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“ജമാഅത്തെ ഇസ്ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും ഉൾപ്പെടെ എല്ലാ വർഗീയവാദികൾക്കും വേദിയൊരുക്കുന്ന സംഘടനയായി എം എസ് എഫ് മാറി. പട്ടിയെ വെട്ടിപ്പഠിച്ച് നാട്ടിൽ അക്രമം നടത്തുന്ന എസ് ഡി പി ഐക്കാരുടെയും നിരോധിച്ച ക്യാമ്പസ് ഫ്രണ്ടിന്റെയും ബാക്കിപത്രമാണ് എം എസ് എഫ്”. സഞ്ജീവ് പറഞ്ഞു.
“ലീഗ് മാനേജ്‌മെൻ്റുള്ള കോളജുകളിൽ തിരഞ്ഞെടുപ്പ് പോലും നടത്താതെയും തട്ടിൻപുറത്തെ അറബി കോളജുകളിലെയും യു യു സിമാരെ ഉപയോഗിച്ചാണ് എം എസ് എഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ വെല്ലുവിളിക്കുന്നത്.ഒന്നുമറിയാത്ത ചെറിയ കുട്ടികളുടെ ചെവിയിലേക്ക് എം എസ് എഫ് വർഗീയത ഓതിക്കൊടുക്കുകയാണ്. മതേതരത്വം നിലനിൽക്കുന്ന ക്യാമ്പസിൽ എത്തുമ്പോൾ എം എസ് എഫ്, യു ഡി എസ് എഫ് ആകും. മത വർഗീയത വാദം മാത്രം കൈമുതൽ ആയിട്ടുള്ള സംഘടനയാണ് എം എസ് എഫ്. പി കെ നവാസ് ഒന്നാം നമ്പർ വർഗീയ വാദിയാണ്. കെ എസ് യുവിനെ പൂർണമായും എം എസ് എഫ് വിഴുങ്ങി. എം എസ് എഫിനെ എസ് ഡി പി ഐയും ക്യാമ്പസ് ഫ്രണ്ടും വിഴുങ്ങിയിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പി കെ നവാസിനെ പോലുള്ള വർഗീയ വാദികൾ എം എസ് എഫ് നേതൃത്വത്തിൽ വന്നത്. “; സഞ്ജീവ് ആരോപിച്ചു.
“പി കെ നവാസ് എസ് എഫ് ഐ നേതൃത്വത്തിലുള്ളവരെ ആഗ്രഹാര ബ്രാഹ്മണർ എന്നാണ് വിളിച്ചത്. പി കെ നവാസിന്റെ ഉള്ളിലെ വർഗീയത എത്രത്തോളം ആണെന്ന് അറിയാൻ ഇത് മാത്രം മതി. അഗ്രഹാരത്തിൽ ബ്രാഹ്മണ്യം പുലർത്തുന്നവർ എല്ലാം വാദികൾ ആണോ.?മതത്തെ ഉപയോഗിച്ച് രാഷ്‌ട്രീയ അധികാരം കയ്യടക്കുക എന്നതാണ് വർഗീയത”.പി എസ് സഞ്ജീവ് പറഞ്ഞു.















