ന്യൂയോർക്ക്: ജമ്മുകശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വാചക കസർത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ‘സ്വന്തം ജനതയ്ക്ക് മേൽ ബോംബ് വർഷിക്കുന്ന രാജ്യം’ എന്നാണ് പാകിസ്ഥാനെ യുഎന്നിൽ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് വിശേഷിപ്പിച്ചത്.
‘വ്യവസ്ഥാപിതമായ വംശഹത്യ’ നടത്തുന്ന പാകിസ്ഥാൻ തെറ്റിദ്ധാരണയും അതിശയോക്തിയും ഒരു പോലെ ഉപയോഗിച്ച് ലോകത്തിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ പ്രത്യേകിച്ച് ജമ്മു കശ്മീരിനെതിരെ പാകിസ്ഥാൻ നടത്തിയ പരാമർശങ്ങളെ രൂക്ഷമായ വാക്കുകൾ കൊണ്ടാണ് അദ്ദേഹം വിമർശിച്ചത്. നിർഭാഗ്യവശാൽ, എല്ലാ വർഷവും, എന്റെ രാജ്യത്തിനെതിരെ, പ്രത്യേകിച്ച് അവർ മോഹിക്കുന്ന ഇന്ത്യൻ പ്രദേശമായ ജമ്മു കശ്മീരിനെതിരെ, പാകിസ്ഥാന്റെ വിമർശനങ്ങൾ ഉന്നയിക്കുന്നത് കേൾക്കാൻ നമ്മൾ വിധിക്കപ്പെട്ടിരിക്കുന്നു. ഇത്തരം പ്രസ്താവനകൾ ജമ്മു കശ്മീരിനെ കുറിച്ചുള്ള പാകിസ്ഥാന്റെ മോഹഭംഗത്തിൽ നിന്നും ഉണ്ടാകുന്നവയാണെന്നും അദ്ദേഹം പരിഹസിച്ചു.
ജമ്മു കശ്മീരിലെ സ്ത്രീകളെക്കുറിച്ചുള്ള പാകിസ്ഥാന്റെ പരാമർശത്തിനും ഇന്ത്യയുടെ മറുപടി നൽകി. ഓപ്പറേഷൻ സെർച്ച്ലൈറ്റ് എന്ന പേരിൽ പാക് സൈന്യം നടത്തി കൂട്ടബലാത്സംഗത്തിന്റെ നീചമായ ചരിത്രം ഹരീഷ് സഭയെ ഓർമിപ്പിച്ചു. 1971 ൽ ഓപ്പറേഷൻ സെർച്ച്ലൈറ്റിന്റെ മറവിൽ നാല് ലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം നടത്തി വംശഹത്യ നടത്താൻ അനുമതി നൽകുകയും ചെയ്ത ഒരു രാജ്യമാണിത്. ഇത്തരം ഒരു രാജ്യം നടത്തുന്ന തെറ്റായ പ്രചാരങ്ങൾ ലോകം കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു















