ആലപ്പുഴ: ശബരിമല സ്വർണക്കടത്ത് കേസിൽ വ്യത്യസ്ത പ്രതിഷേധവുമായി ആലപ്പുഴ സൗത്തിലെ മഹിളാ മോർച്ചാ പ്രവർത്തകർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, സന്തോഷ്കുമാർ എന്നിവരെ തടഞ്ഞുനിർത്തി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കൈമാറി. ചെറിയനാട് ദേവസ്വം ഹയർസെക്കൻഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.
ബിജെപി പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞതിനെ തുടർന്ന് ദേവസ്വം മന്ത്രി വി എൻ വാസവനും മുഖ്യപ്രഭാഷകൻ ദേവസ്വം പ്രസിഡന്റ് അഡ്വ പി.എസ് പ്രശാന്തും പരിപാടി ഉപേക്ഷിച്ചു. “ഉളുപ്പുണ്ടെങ്കിൽ രാജി വെച്ചുകൂടേ സർ. അമ്പലം വിഴുങ്ങികളായ മന്ത്രിയും ദേവസ്വംബോർഡും രാജിവെക്കണം” എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ പൊന്നമ്മ സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി അഡ്വ ഹേമ, ജില്ലാ ജനറൽ സെക്രട്ടറിമാരായ മഞ്ജു അനിൽ, പുഷ്പാ ഹരിമോഹൻ, ബിജെപി നേതാക്കളായ അഡ്വ കെ കെ അനൂപ്, പി ബി അഭിലാഷ്, സതീഷ് കൃഷ്ണൻ, പ്രമോദ് കാരക്കാട്, ഡി വിനോദ്കുമാർ, സജുകുരുവിള, ശ്രീജാ പദ്മകുമാർ, അനീഷ് മുളക്കുഴ എന്നിവർ നേതൃത്വം നൽകി.
വ്യത്യസ്ത പ്രതിഷേധവുമായി എത്തി, ദേവസ്വം ബോർഡ് അംഗങ്ങളെ ചോദ്യമുനയിൽ നിർത്തിയ മഹിള മോർച്ചാ പ്രവർത്തകരെ അഭിനന്ദിച്ച് ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി രംഗത്തെത്തി. ആലപ്പുഴ സൗത്ത് ജില്ലയിലെ ഉശിരൻ പ്രവർത്തകർക്ക് അഭിനന്ദനങ്ങളെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
“ഉളുപ്പുണ്ടെങ്കിൽ രാജി വെച്ചുകൂടേ സർ. അമ്പലം വിഴുങ്ങികളായ മന്ത്രിയും ദേവസ്വംബോർഡും രാജിവെക്കണം ചെറിയനാട് എത്തിയ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് മഹിളാ മോർച്ച പ്രവർത്തകർ നൽകിയ കത്തിലെ വാചകങ്ങളാണ് ഇത് ബിജെപി പ്രതിഷേധം ഭയന്ന് ചെറിയനാട് ദേവസ്വം ഹയർസെക്കൻഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാതെ ദേവസ്വം മന്ത്രി വി എൻ വാസവനും ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തും പരിപാടിയിൽ നിന്ന് മുങ്ങിയെങ്കിലും ദേവസ്വം ബോർഡ് അംഗങ്ങളെ തടഞ്ഞ് നിർത്തി രാജി വെക്കണമെന്ന കത്ത് കൈമാറി. മഹിളാമോർച്ച പ്രവർത്തകർക്ക് പ്രത്യേക അഭിനന്ദനങ്ങൾ”- വാചസ്പതി കുറിച്ചു.















