തൃശൂർ: എട്ടാം മാസത്തിൽ പ്രസവിച്ച നവജാത ശിശുവിനെ ക്വാറിയിൽ തള്ളി യുവതിയും സഹോദരനും. തൃശൂർ ആറ്റൂരാണ് സംഭവം. ഗർഭഛിദ്ര ഗുളിക കഴിച്ചതിന് പിന്നാലെ യുവതി എട്ടാം മാസത്തിൽ പ്രസവിച്ചിരുന്നു. തുടർന്നാണ് കുഞ്ഞിനെ ക്വാറിയിൽ തള്ളിയത്. സഹോദരനാണ് ക്രൂരതയ്‌ക്ക് കൂട്ടുനിന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബർ 11-നാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തിൽ ആറ്റൂർ സ്വദേശിയായ സ്വപ്നയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവതി ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല. എട്ടാം മാസം ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചു. മൂന്നാം ദിവസം യുവതി വീട്ടിനുള്ളിൽ പ്രസവിക്കുകയായിരുന്നു. പിന്നീട് അമിത രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ഡോക്ടർമാർ അറിയിച്ചതോടെ പൊലീസ് എത്തി യുവതിയെ ചോദ്യം ചെയ്തു. തുടർന്നാണ് പ്രസവിച്ച വിവരം യുവതി പൊലീസിനോട് പറഞ്ഞത്. പ്രസവത്തിൽ കുഞ്ഞ് മരിച്ചുവെന്നും കുഞ്ഞിനെ സഹോദരൻ ക്വാറിയിൽ ഉപേക്ഷിച്ചുവെന്നും സമ്മതിച്ചു. മാലിന്യങ്ങൾ നിറച്ച കവറിലിട്ടാണ് കുഞ്ഞിനെ ക്വാറിയിൽ ഉപേക്ഷിച്ചത്. പരിശോധനയിൽ കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.















