“കുട്ടികളുടെ ചിത്രങ്ങൾ ഉപയോ​ഗിച്ച് സൈബറാക്രമണം നടക്കുന്നു”, ദേശഭക്തിഗാനം ആലപിച്ചത് വിവാദമാക്കിയ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സ്കൂൾ അധികൃതർ

Published by
ജനം വെബ്‌ഡെസ്ക്

ഇടുക്കി: വന്ദേഭാരത് എക്സ്പ്രസിൽ ദേശഭക്തിഗാനം ആലപിച്ചത് വിവാദമാക്കിയതിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ ഇളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ. വിദ്യാഭ്യാസ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിൽ ആശങ്കയില്ലെന്നും കുട്ടികൾ ദേശഭക്തി​ഗാനം ആലപിച്ചത് ചിലർ വിവാദമാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികളുടെ ചിത്രങ്ങൾ ഉപയോ​ഗിച്ച് സൈബറാക്രമണം നടക്കുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ ഡിന്റു കെ പി വ്യക്തമാക്കി.

വന്ദേഭാരത് ട്രെയിനിൽ ദേശഭക്തി​ഗാനം പാടിയ വിദ്യാർത്ഥികൾ കടുത്ത സൈബറാക്രമണമാണ് നേരിടുന്നത്. കുട്ടികളുടെ ആശങ്കകൾ പരിഹരിക്കേണ്ട വിദ്യാഭ്യാസ മന്ത്രിയാണ് സ്കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയമപരമായി മുന്നോട്ടുനീങ്ങാനുള്ള സ്കൂൾ അധികൃതരുടെ തീരുമാനം.

നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് കുട്ടികൾ ദേശഭക്തി​ഗാനം ആലപിച്ചത്. റെയിൽവേ ഔദ്യോ​ഗിക സോഷ്യൽമീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിൽ മറ്റൊരു ഇടപെടലുകളും നടന്നിട്ടില്ലെന്നും പ്രിസൻസിപ്പൽ പറഞ്ഞു.

സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ ഭീഷണിയുമായി വി ശിവൻകുട്ടി രം​ഗത്തുവന്നിരുന്നു. സ്കൂളിന്റെ എൻഒസി റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേശഭക്തി ഗാനം എന്ന് പറയാൻ പ്രിൻസിപ്പലിന് എന്ത് അധികാരമെന്നായിരുന്നു മന്ത്രിയുടെ വാദം. കുട്ടികൾ ഗണഗീതം ആലപിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share
Leave a Comment