ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് പുതിയ വ്യോമതാവളം പ്രവർത്തനക്ഷമമാക്കി. നിയന്ത്രണരേഖയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് വ്യോമതാവളം നിർമിച്ചിരിക്കുന്നത്. ന്യോമ വ്യോമതാവളം എന്നാണ് പേരിട്ടിരിക്കുന്നത്. വ്യോമതാവളം പ്രവർത്തനക്ഷമമാകുന്നതോടെ ഈ മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധസജ്ജീകരണം വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
ഈ പ്രദേശങ്ങളിലേക്ക് സൈനികരെയും ആയുധങ്ങളും സാമഗ്രികളും വേഗത്തിൽ എത്തിക്കാൻ ന്യോമവ്യോമതാവളം സഹായിക്കും. 3,488 കിലോമീറ്റർ ദൈർഘ്യമുള്ള നിയന്ത്രണരേഖയിലാണ് വികസനപ്രവർത്തനങ്ങൾ നടക്കുന്നത്. 13,000 അടി ഉയരത്തിലാണ് വ്യോമതാവളം സ്ഥിതിചെയ്യുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ള വ്യോമതാവളമാണിത്.
ലേ, കാർഗിൽ, തോയിസ് എന്നിവയ്‌ക്കൊപ്പം ന്യോമ പ്രവർത്തിക്കും. കാർഗോ യാത്രാ വിമാനങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനും നിലനിർത്താനും വ്യോമതാവളത്തിന് ശേഷിയുണ്ട്.
230 കോടിയുടെ നവീകരണ പ്രവർത്തനങ്ങളാണ് ന്യോമ വ്യോമതാവളത്തിൽ നടന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് 2023-ലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ലഡാക്കിലെ നാലാമത്തെ വ്യോമസേന താവളമാണിത്.















