വിവാഹം ഗംഭീരമാക്കുന്നതിൽ സദ്യയ്‌ക്ക് സുപ്രധാന പങ്കുണ്ട്. വിവാഹത്തിലെ മറ്റെല്ലാം ചടങ്ങുകളിലും ഉത്തരേന്ത്യൻ അധിനിവേശമുണ്ടെങ്കിലും സദ്യ ഇപ്പോഴും തനി കേരള സ്റ്റൈലിൽ തന്നെയാണ്. അന്നും ഇന്നും ഇലയിട്ട് സദ്യ കല്യണത്തിന് മുഖ്യമാണ്.
കേരളത്തിലെ ഓരോ ജില്ലയിലും സദ്യയുടെ ചിട്ടവട്ടങ്ങളിലും വിഭവങ്ങളിലും ചെറിയ മാറ്റങ്ങളുണ്ട്. എന്നാലും അടിസ്ഥാനപരമായി സദ്യയ്‌ക്ക് വലിയ വ്യത്യസങ്ങളില്ല. മുൻപ് വീടുകളിൽ എത്തി പാചകക്കാർ തയ്യാറാക്കിയിരുന്ന സദ്യ ഇപ്പോൾ കാറ്ററിംഗ് യൂണിറ്റിൽ തയ്യാറാക്കുന്നതെന്ന് മാത്രം. വിഭവങ്ങളുടെ എണ്ണം നോക്കി ഒരു ഇലയ്‌ക്കാണ് കാറ്ററിംഗ് യൂണിറ്റുകൾ തുക വാങ്ങുന്നത്.
പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാർ, കാളൻ, രസം, മോര്, അവിയൽ, തോരൻ, എരിശ്ശേരി, ഓലൻ, കിച്ചടി, പച്ചടി, കൂട്ടുകറി, ഇഞ്ചി, നാരങ്ങ, മാങ്ങാ അച്ചാറുകൾ, കായ വറുത്തത്, ശർക്കര വരട്ടി, അടപ്രഥമൻ, പാലട, പരിപ്പ് പ്രഥമൻ, സേമിയ പായസം, പാൽപ്പായസം തുടങ്ങി 30 വരെ വിഭവങ്ങൾ സദ്യയുടെ ഭാഗമാകാറുണ്ട്. ചേനയും കായയും കുമ്പളങ്ങയുമൊക്കെ ചേരുന്ന കൂട്ടുകറി മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലും നിർബന്ധമാണ്. വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടയ്‌ക്ക എന്നിവയിലൊന്ന് കൊണ്ട് ഉണ്ടാക്കുന്ന കിച്ചടി തെക്കൻ ജില്ലകളിൽ ഏറെ പ്രചാരമുള്ളതാണ്. മലബാറിലെ ചില പ്രദേശങ്ങളിൽ അപൂർവ്വമായെങ്കിലും ചിക്കൻ ഫ്രൈ പോലുള്ള നോൺ വെജ് വിഭവങ്ങളും ഇലയിൽ വിളമ്പാറുണ്ട്.
ഉണ്ണാനിരിക്കുന്നവർക്ക് ഓരോ വിഭവവും യഥാസയമം എത്തിച്ചു കൊടുക്കുന്നതാണ് സദ്യയുടെ ചിട്ടവട്ടങ്ങളിൽ പ്രധാനം. സത്വ – രജോ ഗുണങ്ങൾ ഉള്ള കറികൾ സമ്മിശ്രമായും മധുരം അതിന് ഇടകലർന്നും വിളമ്പിയാലേ ശാസ്ത്രീയമായി സദ്യ കേമമാകുകയുള്ളൂവെന്നാണ് പറച്ചിൽ.

തിരുവിതാംകൂറിൽ പലഘട്ടങ്ങളിലായി ചോറും കറികളും വിളമ്പുന്ന രീതിയാണ്. ആദ്യം പരിപ്പും നെയ്യും പപ്പടവും കൂട്ടി ഉണ്ണും. പിന്നീട് സാമ്പാറും മറ്റു കറികളും കൂട്ടിയുള്ള രണ്ടാം ഘട്ടം. അടുത്തത് പായസത്തിന്റെ ഊഴമാണ്. അഞ്ച് കൂട്ടം പായസം വരെ വിളമ്പുന്ന സദ്യകളും ഇപ്പോൾ സാധാരണമാണ്. പായസത്തിന് ശേഷം പുളിശ്ശേരി കൂട്ടിയുള്ള അവസാന പിടികൂടി അകത്താക്കുന്നതോടെ തെക്കൻ ജില്ലകളിലെ സദ്യ പൂർത്തിയായി. പാലടയ്‌ക്കും പാൽപ്പായസത്തിനും സേമിയയ്‌ക്കും ബോളിയോ കുഞ്ചാലഡുവെന്ന ലഡ്ഡു പൊടിയോ പായസത്തിനൊപ്പം വിളമ്പുന്നതും ഇവിടെത്തെ രീതിയാണ്.
എന്നാൽ വടക്കൻ ജില്ലകളിൽ സദ്യ ഘട്ടം ഘട്ടമായി വിളമ്പുന്ന പതിവില്ല. ഇപ്പോൾ ഇവിടെ ഓഡിറ്റോറിയങ്ങളിൽ മിക്ക കറികളും വിളമ്പിയതിന് ശേഷമാണ് അതിഥികളെ പ്രവേശിപ്പിക്കുന്നത്. പായസം പേപ്പർ ഗ്ലാസുകളിൽ ആദ്യം തന്നെ വിളമ്പി വയ്‌ക്കുകയും ചെയ്യും. എന്നാൽ ആവശ്യക്കാർക്ക് വേണ്ട വിഭവങ്ങൾ എത്ര തവണ വെണമെങ്കിലും വിളമ്പാൻ ഇവിടത്തുകാർ ശ്രദ്ധിക്കാറുണ്ട്.















