ഓരോ സിനിമയും കേവലമൊരു കഥ മാത്രമായിരുന്നില്ല ശ്രീനിവാസന്. കണ്ടതും കേട്ടതും അനുഭവിച്ചതും തന്റെ സിനിമയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. സാധാരണക്കാരന്റെ പട്ടിണിയും കഷ്ടപ്പെടും ഗൗരവത്തോടെയും എന്നാൽ വളരെ ലളിതമായും അവതരിപ്പിച്ചു. കപട രാഷ്‌ട്രീയത്തയും സാമൂഹിക അനാചാരങ്ങളെയും ആരെയും വേദനിപ്പിക്കാതെ, ആരെയും അധിക്ഷേപിക്കാതെ പരിഹാസിക്കാനുള്ള ശ്രീനിവാസന്റെ കഴിവ് ശ്രദ്ധേയമായിരുന്നു.
ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തിന്റെ കുപ്പായമണിഞ്ഞ ശ്രീനിവാസൻ തന്റെ തൂലികയിൽ വിവരിച്ചത് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജീവിതങ്ങളായിരുന്നു. ഒരുപക്ഷേ, അദ്ദേഹം കേട്ടത്, കണ്ടത് അല്ലെങ്കിൽ വായിച്ചത്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ഒരു കുടുംബനാഥന്റെ ആതിയും അങ്കലാപ്പും പറഞ്ഞുതന്നെങ്കിൽ സന്ദേശത്തിലൂടെ രാഷ്‌ട്രീയ പൊയ്മുഖങ്ങളെ വെളിച്ചെത്തിക്കാനും ശ്രീനിവാസൻ മറന്നില്ല.
അക്കരെയക്കരെയക്കരെ, നാടോടിക്കാറ്റ്, ചിത്രം, ഉദയനാണ് താരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ കരയിക്കുകയും ചെയ്തു. താൻ എഴുതിയ തിരക്കഥകളിൽ മറ്റാരെയും പരിഹാസ്യ കഥാപാത്രമാക്കാതെ അത് സ്വയം ഏറ്റെടുത്ത് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു.
മോഹൻലാൽ, മമ്മൂട്ടി എന്നിവരോടൊപ്പം ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്തു. സാധാരണക്കാരുടെ മനസറിഞ്ഞ് ജീവിതമറിഞ്ഞ് എഴുതിയ കഥകളൊക്കെ മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടി. പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവർക്കൊപ്പം നിരവധി സൂപ്പർ ഹിറ്റുകൾക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കി.
ടി പി ബാലഗോപാലൻ എംഎ, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, സന്ദേശം, അരം അരം കിന്നരം, വെള്ളാനകളുടെ നാട്, അയാൾ കഥയെഴുതുകയാണ്, അഴകിയ രാവണൻ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഉദയനാണ് താരം, കഥ പറയുമ്പോൾ, അയാൾ കഥയെഴുതുകയാണ്, അക്കരെ അക്കരെ അക്കരെ, വരവേൽപ്, അറബിക്കഥ, ട്രാഫിക് എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങളിലൂടെ ശ്രീനിവാസൻ തിളങ്ങി. മലയാളസിനിമാലോകത്തെ തീരാനഷ്ടം തന്നെയാണ് ശ്രീനിവാസന്റെ വിയോഗം.















