നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാനെത്തി നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്. കൊച്ചിയിലെ വസതിയിൽ എത്തിയതാണ് ശ്രീനിവാസന് അന്ത്യാജ്ഞലി അർപ്പിച്ചത്. നിരവധി ആളുകളാണ് തങ്ങളുടെ ശ്രീനിയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. സഹപ്രവർത്തകരും ശ്രീനിവാസന് അന്ത്യാജ്ഞലി അർപ്പിച്ചു.
ശ്രീനിവാസനുമായുള്ള ആത്മബന്ധത്തെ കുറിച്ച് പല അഭിമുഖങ്ങളിലും മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ സൃഹൃത്തിന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ വേദനയോടെ നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒട്ടനവധി ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം ശ്രീനിവാസൻ മികച്ച വേഷങ്ങൾ ചെയ്തു. സൗഹൃദത്തെ കുറിച്ച് പറയുന്ന കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ഇരുവരുടെയും പ്രകടനം പ്രേക്ഷകരുടെ കണ്ണ് നനയിച്ചിട്ടുണ്ട്. ശ്രീനിവാസൻ രചിച്ച ‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. പിന്നീട്, അഴകിയ രാവണൻ, മഴയത്തുംമുമ്പേ, മേഘം തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ചെത്തിയിട്ടുണ്ട്. കൂടാതെ, മമ്മൂട്ടിക്ക് വേണ്ടി ഡബ്ബും ശ്രീനിവാസൻ ചെയ്തിട്ടുണ്ട്. മേള, വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‍നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ എന്നീ സിനിമകള്‍ക്ക് മമ്മൂട്ടിക്ക് ശബ്ദം നൽകിയത് ശ്രീനിവാസനാണ്.















