തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മൂന്നാം പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനുമായ എന്‍ വാസു ജാമ്യം തേടി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദ്വാരപാലക ശില്‍പങ്ങള്‍, കട്ടിളപ്പാളികള്‍ എന്നിവിടങ്ങളിലെ സ്വര്‍ണക്കവര്‍ച്ചയ്‌ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തുവെന്ന കേസില്‍ എന്‍ വാസുവിന്റെയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെയും മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന്റെയും ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് വാസുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിനു പിന്നാലെയാണ് എന്‍ വാസു ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.
ശബരിമല കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് എൻ വാസു ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം രേഖകകളിൽ സ്വർണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് വാസുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതു കേട്ട കോടതി അങ്ങനെയെങ്കിൽ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് മറുപടി നൽകി.
താന്‍ സ്വര്‍ണക്കവര്‍ച്ചയ്‌ക്ക് സഹായം ചെയ്തിട്ടില്ലെന്നും തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും വാസു അപ്പീലില്‍ പറയുന്നു.കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹരിക്കുന്നുണ്ടെന്നും വസ്തുത പരിശോധിക്കാതെയാണ് തനിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചതെന്നും എന്‍ വാസു പറയുന്നു
2019 നവംബര്‍ മുതല്‍ രണ്ടുവര്‍ഷമാണ് എന്‍ വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. ഇതിന് മുമ്പ് 2018 ഫെബ്രുവരി മുതല്‍ 2019 മാര്‍ച്ച് വരെ ദേവസ്വം കമ്മീഷണറായും പ്രവര്‍ത്തിച്ചു.
ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ ചെമ്പുപാളികളെന്ന പേരില്‍ സ്വര്‍ണം പൂശാനായി കൈമാറിയ കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് എഴുതാന്‍ കമ്മീഷണറായിരുന്ന എന്‍ വാസുവാണ് നിര്‍ദേശം നല്‍കിയതെന്ന് എസ്‌ഐടി കണ്ടെത്തിയതിന് പിന്നാലെയാണ് പ്രതി ചേര്‍ത്തത്.















