കൊല്ലം: ശബരിമല സ്വർണ്ണകൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജി കോടതി വീണ്ടും തള്ളി. രണ്ട് കേസുകളിലെയും ജാമ്യഹർജിയാണ് കൊല്ലം വിജിലൻസ് കോടതി തള്ളിയത്.
ആദ്യം അറസ്റ്റിലായ ആളാണെന്നും, റിമാൻഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ ജാമ്യം നൽകിയാൽ ശരിയാവില്ലെന്നും ഇനിയും തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി ജാമ്യഹർജി തള്ളുകയായിരുന്നു.
ഒക്ടോബർ 17 നാണ് എസ്ഐടി പോറ്റിയെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ ശ്രീകോവിലിന്റെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണക്കൊള്ളയിലാണ് ആദ്യ അറസ്റ്റ്. ജയിലിൽ കഴിയവേ നവംബർ ആദ്യവാരമാണ് രണ്ടാമത്തെ അറസ്റ്റ്. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച സംഭവത്തിലായിരുന്നു നടപടി.
പ്രതികളായ ഗോവർദ്ധൻ, പങ്കജ് ഭണ്ഠാരി, കെ. എസ് ബൈജു, സുധീഷ് കുമാർ എന്നിവരെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികളുടെ റിമാൻഡ് കാലാവധി കോടതി വീണ്ടും നീട്ടി.















