ന്യൂഡൽഹി : യുജിസി പുറത്തിറക്കിയ “യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷൻ പ്രൊമോഷൻ ഓഫ് ഇക്വറ്റി ഇൻ ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻ 2026 ” വിജ്ഞാപനം ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത ബഹുമാനപ്പെട്ട സുപ്രീം കോടതി നടപടി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സ്വാഗതം ചെയ്തു.
രാജ്യത്തുടനീളം യുജിസി ഇക്വിറ്റി ചട്ടങ്ങളെ സംബന്ധിച്ച് നിലനിന്നിരുന്ന വ്യാപകമായ അവ്യക്തത നീക്കം ചെയ്യുന്നതിനും, ഭരണഘടനയുടെ അവിഭാജ്യ തത്വങ്ങളായ സമത്വവും നീതിയും പുനഃസ്ഥാപിക്കുന്നതിനും ഈ ഉത്തരവ് അത്യന്തം നിർണ്ണായകമാണ് എന്ന് എബിവിപി വ്യക്തമാക്കി. ഈ ചട്ടങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് എബിവിപി നേരത്തെ ഇറക്കിയ പ്രസ്താവനകളുമായി ഒത്തുപോകുന്നതാണ് കോടതിയുടെ ഈ തീരുമാനം. സ്റ്റേ നിലവിൽ വന്നതോടെ, ഈ വിഷയത്തിലുള്ള 2012-ലെ യുജിസി റെഗുലേഷൻസ് തന്നെ തുടർന്നും പ്രാബല്യത്തിലിരിക്കും.
എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കിക്കൊണ്ട് ജനാധിപത്യത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ ഒരു ഭാരതം കെട്ടിപ്പടുക്കാനും യുജിസിയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന നിലപാടാണ് തങ്ങൾക്കെന്ന് എബിവിപി ആവർത്തിച്ചു. ചട്ടങ്ങളിലെ നിർവ്വചനങ്ങളിലും പല വാക്കുകളിലും വ്യക്തതയും സന്തുലിതാവസ്ഥയും ആവശ്യപ്പെട്ടുകൊണ്ട് എബിവിപി മുൻപ് പുറത്തിറക്കിയ പ്രസ്താവനയിൽ ഈ നിലപാട് വ്യക്തമാക്കിയതാണ്.
ചട്ടങ്ങളിലെ അവ്യക്തത വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് , ജോയ് മല്യ ഭഗ്ചി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്വീകരിച്ച ഈ തീരുമാനം ഏറെ അത്യന്താപേക്ഷിതമായിരുന്നു എന്ന് എബിവിപി വ്യക്തമാക്കി. ക്യാമ്പസുകൾ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്നതും, സകാരാത്മകമായതും , വിവേചനരഹിതവും ജനാധിപത്യ മൂല്യങ്ങളാൽ നയിക്കപ്പെടുന്നതുമായ ഇടങ്ങളായിരിക്കണമെന്ന് ഉറച്ച വിശ്വാസം എബിവിപി ക്ക് ഉണ്ട് എന്നും വ്യക്തമാക്കി.
യുജിസി റെഗുലേഷനുകൾക്ക് മേലുള്ള സുപ്രീം കോടതിയുടെ സ്റ്റേ സ്വാഗതാർഹമായ നടപടിയാണ് എന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. ക്യാമ്പസുകളിൽ സമത്വം, ഐക്യം, തുല്യ അവസരങ്ങൾ എന്നിവയ്‌ക്കായി എബിവിപി എക്കാലത്തും നിലകൊണ്ടിട്ടുണ്ട് എന്നും യുജിസി പുറത്തിറക്കിയ ചട്ടങ്ങളിലെ വ്യക്തതക്കുറവും സന്തുലിതാവസ്ഥയുടെ അഭാവവും വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പത്തിനും അതൃപ്തിക്കും കാരണമായിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയുടെ ഇടപെടൽ ഉചിതമായ സമയത്തുള്ളതാണ് എന്നും വിഷയത്തിൽ സമഗ്രമായ ചർച്ചകൾ നടത്തുന്നതിന് ഉതകുന്ന ഒരു ക്രിയാത്മക അന്തരീക്ഷം സൃഷ്ടിക്കാനും ഈ സ്റ്റേ ഉത്തരവ് സഹായിക്കും എന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളോടും സംയമനത്തോടെയും ഐക്യത്തോടെയും മുന്നോട്ടുപോകാനും ക്രിയാത്മകമായ ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കണ്ടെത്താനും അദ്ദേഹം അഭ്യർത്ഥിച്ചു.















