തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചാ കേസിൽ അന്വേഷണം വിപുലമാക്കാതെ ഒതുക്കിത്തീർക്കാൻ നീക്കമെന്ന് ആരോപണം. അന്വേഷണം നിലവിലെ പ്രതികളിൽ മാത്രം ഒതുക്കാനാണ് സർക്കാർ നീക്കം. മുൻ ദേവസ്വം മന്ത്രി കടകംപള്ളി, അടൂർ പ്രകാശ് എംപി, മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തെങ്കിലും പിന്നീട് തുടർനടപടിയുണ്ടായില്ല.
2025ൽ പാളികൾ കടത്തിയതിലോ പത്മകുമാറിന്റെ മകൻ യോഗദണ്ഡും രുദ്രാക്ഷവും സ്വർണം കെട്ടിയതിലോ അന്വേഷണമില്ല. പത്മകുമാറിന്റെ മകന്റെ ഇടപെടലിൽ ചട്ടലംഘനമുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉൾപ്പെടെ വിഷയം പരിഗണിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലും അന്വേഷണമുണ്ടായില്ല.
കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഈ നീക്കം. 2019 ലെ കട്ടിളപ്പാളിയിലും ദ്വാരപാലക ശിൽപ്പത്തിലും മാത്രം കേസ് ഒതുക്കാനാണ് സർക്കാരിന്റെയും എസ്ഐടിയുടെയും നീക്കം. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിച്ച് കേസ് അവസാനിപ്പിക്കാനാണ് എസ്ഐടി ലക്ഷ്യമിടുന്നത്.















