തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗരസഭ ജീവനക്കാർ ചമഞ്ഞ് വയോധികയുടെ ഏഴര പവൻ കവർന്ന സംഭവത്തിൽ 2 സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.
തിരുവനന്തപുരം മണക്കാട്ടാണ് പട്ടാപ്പകൽ വീട് കയറി മോഷണം നടന്നത്. സ്ത്രീകൾ അടങ്ങുന്ന നാലംഗ സംഘമാണ് ഫ്ലാറ്റിലെത്തി മോഷണം നടത്തിയത്. കോർപറേഷൻ ജീവനക്കാർ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കവർച്ചാ സംഘമെത്തിയത്.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. സ്ത്രീയും മകനുമാണ് വീട്ടിൽ താമസം. മകൻ ജോലിക്ക് പോയ സമയത്താണ് മോഷണം.മണക്കാട് മുക്കോലയിലെ അപ്പാർട്ട്മെന്റിലായിരുന്നു മോഷണം നടന്നത്
റീന, ഷീബ, രാജന്‍, ശരത് എന്നിവരാണ് പിടിയിലായത്. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.പിടിയിലായവരുടെ പേരില്‍ വധശ്രമക്കേസുള്‍പ്പെടെ ഉണ്ടെന്നാണ് അറിയുന്നത്.
ഫ്‌ലാറ്റിലെ താഴത്തെ നിലയില്‍ വാടകയ്‌ക്ക് താമസിക്കുന്ന റീനയാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഷീബയ്‌ക്ക് ഉണ്ടായിരുന്ന കടം തീര്‍ക്കാനാണ് പിടിച്ചു പറി നടത്തിയത്.
മകന്‍ പുറത്തുപോയിരുന്ന വേളയില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെന്ന വ്യാജേന ഇവര്‍ വയോധികയെ സമീപിച്ച് മാലയുമായി കടന്നുകളയുകയായിരുന്നു.ഇവര്‍ ഓടിപ്പോകുന്ന സി സി ടി വി ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്താന്‍ പൊലീസിന് വഴിയൊരുക്കിയത്.
കവര്‍ന്ന സ്വര്‍ണത്തില്‍ ഒരു ഭാഗം പണയം വച്ച് ഇവര്‍ മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു.കളവ് പോയതില്‍ കുറച്ച് സ്വര്‍ണം കൂടി കിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ആദ്യം റീനയെ ആണ് പൊലീസ് പിടികൂടിയത്. മറ്റുളളവരെ തമിഴ്‌നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.















