ദുബായ് : ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഗവേഷകരെയും പ്രൊഫഷനുകളെയും ഒന്നിപ്പിക്കുന്ന മൂന്നാമത് ആയുഷ് കോൺഫറൻസിനും പ്രദർശനത്തിനും ഇന്ന് ദുബായിൽ തുടക്കമാകുമ്പോൾ, പരമ്പരാഗത ആരോഗ്യപരിപാലന രംഗത്തെ പുതിയ വാതായനങ്ങൾ മനുഷ്യരാശിക്ക് മുമ്പിൽ തുറന്നു കാട്ടപ്പെടും.
ആയുർവേദ യോഗ ആൻഡ് നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ പരമ്പരാഗത ബദൽ വൈദ്യശാസ്ത്ര ശാഖകളിലെ നവീന ഗവേഷണങ്ങളെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ കോൺഫറൻസിന്റെ ഭാഗമായി ഉണ്ടായിരിക്കും. ഇതിൽ തന്നെ മൃഗപരിപാലനത്തിനും മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുമായി ആയുഷിന് എന്ത് ചെയ്യാൻ കഴിയുമെന്ന് വിശദീകരിക്കുന്ന “ആയുഷ് ഇൻ വെറ്റിനറി കെയർ” എന്ന ഭാഗം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. മർമ്മ വിദ്യയുടെ അതീവ പ്രാധാന്യമുള്ള ചികിത്സാരീതികൾ ഇന്ന് സമ്മേളന വേദിയിൽ ചർച്ച ചെയ്യപ്പെടും.
ബ്രഹ്മഋഷി മോഹൻജി നയിക്കുന്ന സെൽഫ് കണക്ഷൻ അൾട്ടിമേറ്റ് എന്ന വിഷയത്തിലുള്ള ഇന്ററാക്റ്റീവ് സെഷൻ ഇന്നത്തെ പ്രത്യേകതയാണ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ഷേക്ക് മക്തൂം ഹാളിലാണ് മോഹൻജിയുടെ പ്രഭാഷണം നടക്കുക.
ക്യാൻസർ സംബന്ധിയായ ചികിത്സകൾ, ജീവിതശൈലി രോഗങ്ങൾ, സ്ത്രീ ബാല ചികിത്സ., ആയുർവേദത്തിലെ മാനസികാരോഗ്യം എന്നിവ സംബന്ധിച്ച പ്രബന്ധങ്ങൾ ഇന്ന് അവതരിപ്പിക്കപ്പെടും.
ഇന്ത്യയുടെ ആയുഷ് മന്ത്രാലയത്തിന്റെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെയും രക്ഷാകർതൃത്വത്തിൽ, ഗ്ലോബൽ ഹോമിയോപ്പതിക് ഫൗണ്ടേഷൻ, എമിറേറ്റ്സ് ആയുർവേദ ഗ്രാജുവേറ്റ്സ് അസോസിയേഷൻ, അമേരിക്ക, ഓസ്‌ട്രേലിയ, ഫാർ ഈസ്റ്റ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് ആയുഷ് സംഘടനകൾ എന്നിവയുടെ പിന്തുണയോടെ, വേൾഡ് ആയുർവേദ ഫൗണ്ടേഷനുമായി സഹകരിച്ച് സയൻസ് ഇന്ത്യ ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1,200-ലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.













