പനാജി: ഗോവ ക്രൂയിസ് ടെർമിനൽ രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പുത്തൻ ഉണർവേകുമെന്ന് ഗോവ മോർമുഗവോ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എൻ. വിനോദ് കുമാർ. ടെർമിനലിന്റെ 80 ശതമാനം പണികൾ പൂർത്തിയായി. വിനോദസഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങൾ ടെർമിനലിൽ ഒരുക്കും. ആഭ്യന്തര വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കത്തക്ക ക്രമീകരണങ്ങൾ ആകും ഉണ്ടാവുക.
വിഴിഞ്ഞം തുറമുഖത്തിന്റെ വിജയയാത്ര സംബന്ധിച്ചും മോർമഗാവോ പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോക്ടർ വിനോദ് കുമാർ വിലയിരുത്തൽ നടത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വിഴിഞ്ഞത്തിന്റെ വികസനം ദൈർഘ്യമേറിയതാണ്. വിഴിഞ്ഞം കൊളംബോ തുറമുഖത്തിന് ശക്തനായ എതിരാളിയാണെന്നും അദ്ദേഹം പറഞ്ഞു. തുറമുഖം വികസിക്കുക എന്നതിനൊപ്പം തുറമുഖത്തിന്റെ ആവാസവ്യവസ്ഥയിലും വളർച്ച ഉണ്ടാകുമ്പോഴാണ് വികസനം പൂർണമാകുന്നതെന്നും വിനോദ് കുമാർ കൂട്ടിച്ചേർത്തു.

ഗോവയുടെ ടൂറിസം വികസനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് . ഡോണ പൗളയിൽനിന്ന് എംപിടി ക്രൂയിസ് ബെർത്ത് വരെയുള്ള റോപ്പ്‌വേ പദ്ധതി വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. ഏകദേശം 50 മീറ്റർ ഉയരവും 4.5 കിലോമീറ്റർ നീളവുമുള്ള റോപ്പ്‌വേയ്‌ക്ക് ഏകദേശം 450 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവ പോർട്ടിന്റെ വിവിധ ബർത്തുകൾ നേരത്തെ തന്നെ സ്വകാര്യവൽക്കരിച്ചിരുന്നു . ഡെൽറ്റ അദാനി ഗ്രൂപ്പുകൾക്ക് കൈമാറി. ഇപ്പോൾ ഇവർ കൊടുക്കുന്ന പാട്ടതുക പോർട്ടിന്റെ പ്രധാന വരുമാന മാർഗ്ഗമാണ്. തദ്ദേശ വികസനത്തിന് പോർട്ട് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ചെയർമാൻ കൂട്ടിച്ചേർത്തു
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പിഐബി കൊച്ചി സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമ പ്രതിനിധി സംഘത്തോട് സംവദിക്കുകയായിരുന്നു അദ്ദേഹം.















