കുവൈറ്റ് സിറ്റി: മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ കുവൈറ്റിന് നേരെ ഉണ്ടായ വൻതോതിലുള്ള ആകാശ ആക്രമണങ്ങളെ സൈന്യം വിജയകരമായി പ്രതിരോധിച്ചു. ശനിയാഴ്ച മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ കുവൈറ്റ് ലക്ഷ്യമാക്കി വന്ന 178 ബാലിസ്റ്റിക് മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു . ഈ സൈനിക നടപടികൾക്കിടയിൽ 27 സൈനികർക്ക് പരിക്കേൽക്കുകയും രണ്ട് നാവികസേനാംഗങ്ങൾ ഔദ്യോഗിക ഡ്യൂട്ടിക്കിടെ വീരമൃത്യു വരിക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരുടെ നില നിലവിൽ തൃപ്തികരമാണ് .
സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വാണിജ്യ മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചു. എല്ലാത്തരം ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി ഒരു മാസത്തേക്ക് നിരോധിച്ചു . വിപണിയിലെ അനാവശ്യ വിലക്കയറ്റം തടയുന്നതിനായി 2026 ഫെബ്രുവരി 28-ന് മുമ്പുള്ള നിരക്കിൽ ഭക്ഷ്യവസ്തുക്കളുടെ വില നിജപ്പെടുത്തി.
മിസൈൽ പ്രതിരോധത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതിനും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം കർശന വിലക്കേർപ്പെടുത്തി. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ 3 വർഷം വരെ തടവ് ലഭിക്കാവുന്ന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തെക്കൻ കുവൈറ്റിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് സൈബർ ക്രൈം വിഭാഗം വ്യക്തമാക്കി.
അഹമ്മദി റിഫൈനറിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് തൊഴിലാളികൾക്ക് നേരിയ പരിക്കേറ്റു . എന്നാൽ റിഫൈനറിയുടെ ഉൽപ്പാദനത്തെയോ പ്രവർത്തനത്തെയോ ഇത് ബാധിച്ചിട്ടില്ലെന്നും എല്ലാം സാധാരണ നിലയിലാണെന്നും കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു . രാജ്യത്തെ മരുന്ന് ശേഖരം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് മരുന്ന് സംഭരണശാലകളിൽ നേരിട്ട് സന്ദർശനം നടത്തി .
മേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് യുഎസ്, ഫ്രഞ്ച്, ജർമ്മൻ എംബസികൾ താൽക്കാലികമായി അടച്ചിട്ടുണ്ട് . ജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് അഭ്യർത്ഥിച്ചു .













