കൊട്ടാരക്കര: ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തി വ്യാജ കത്ത് തയ്യാറാക്കിയ കേസിൽ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവാദമന്ത്രി കെ ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി കോടതി തള്ളി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
സോളാർ കേസ് പ്രതി ആയിരുന്ന സ്ത്രീ തയ്യാറാക്കി നൽകിയത് 21 പേജുള്ള കത്തായിരുന്നു എന്നും അതിൽ നാല് പേജ് കെ ബി ഗണേഷ് ഗണേഷ് കുമാർ വ്യാജമായി എഴുതി ചേർത്തു എന്നുമാണ് ആരോപണം.
ഉമ്മൻചാണ്ടിക്കും മറ്റു നേതാക്കൾക്കുമെതിരേ ലൈംഗികാരോപണം ഉന്നയിച്ചുള്ള നാലുപേജ് കത്ത് ഗണേഷ്‌കുമാറിന്റെ നിർദേശപ്രകാരം എഴുതി സോളാർ കേസ് പ്രതിക്ക് കൈമാറിയത് ശരണ്യ മനോജെന്ന് മൊഴി ഉണ്ടായിരുന്നു. സോളാർ കേസ് പ്രതി പിന്നീട് ഇത് സ്വന്തം കൈപ്പടയിലേക്ക് മാറ്റിനൽകുകയായിരുന്നെന്നും പ്രതിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴിനൽകി. തിരുവനന്തപുരത്തെത്തിയാണ് കത്ത് പ്രതി സ്വന്തം കൈപ്പടയിൽ മാറ്റിയെഴുതിയത്.
2013 ജൂലായ് 19-ന് തയ്യാറാക്കി ജൂലായ് 27-ന് പത്തനംതിട്ട ജയിലിൽ പ്രതി ഫെനിക്ക് കൈമാറിയ കത്തിന് 21 പേജാണ് ഉണ്ടായിരുന്നതെന്നും എന്നാൽ സോളാർ കമ്മിഷനിൽ നൽകിയത് 25 പേജുള്ള വ്യാജ കത്താണെന്നും ഫെനി ബാലകൃഷ്ണൻ മൊഴിനൽകിയിരുന്നു. സോളാർ പ്രതി ജയിലിൽനിന്നെഴുതിയ കത്തിൽ ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തി നാലുപേജ് അധികമായി എഴുതിച്ചേർത്തെന്നാരോപിച്ച് അഭിഭാഷകൻ സുധീർ ജേക്കബ് നൽകിയ കേസിലാണ് വിചാരണ നടന്നത്. സോളാർ പ്രതിയും കെ.ബി. ഗണേഷ്‌കുമാറും ഒന്നും രണ്ടു പ്രതികളാണ്.
സോളാർ കത്തിൽ കൂടുതൽ പേജുകൾ കൂട്ടിച്ചേർത്ത കേസിൽ വിചാരണ തിരഞ്ഞെടുപ്പു കഴിയുംവരെ മാറ്റിവയ്‌ക്കണമെന്ന ഗണേഷ് കുമാറിന്റെ ഹർജിയാണ് കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയത്.















