ആകാശത്ത് നാല് മണിക്കൂര്‍ മരണഭയം; ഹുബ്ബള്ളിയിലേക്ക് തിരിച്ച വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ ഇറക്കി

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: ലാന്‍ഡിംഗിന് തൊട്ടുമുന്‍പ് വിമാനത്തിന് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഹൈദരാബാദ് – ഹുബ്ബള്ളി വിമാനത്തിലെ യാത്രക്കാര്‍ നാല് മണിക്കൂറോളം ആകാശത്ത് കുടുങ്ങി. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട ഫ്‌ലൈ 91 (എഹ്യ 91) വിമാനമാണ് അപകടസാഹചര്യത്തില്‍പ്പെട്ടത്.

നിശ്ചയിച്ച പ്രകാരം വൈകിട്ട് 4:30-ന് ഹുബ്ബള്ളിയില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. എന്നാല്‍ ലാന്‍ഡിംഗിന് തൊട്ടടുത്തെത്തിയപ്പോള്‍ സാങ്കേതിക പ്രശ്‌നമുണ്ടായതോടെ പൈലറ്റുമാര്‍ തീരുമാനം മാറ്റുകയായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ ശിവമൊഗ്ഗ, ദാവന്‍ഗരെ തുടങ്ങിയ മേഖലകള്‍ക്ക് മുകളിലൂടെ വിമാനം തുടര്‍ച്ചയായി വട്ടംചുറ്റി. ഇന്ധനം കുറയ്‌ക്കാനും ലാന്‍ഡിംഗ് സുരക്ഷിതമാക്കാനുമുള്ള ശ്രമങ്ങള്‍ക്കിടെ യാത്രക്കാര്‍ വലിയ പരിഭ്രാന്തിയിലായി.

സുരക്ഷിത ലാന്‍ഡിംഗ്: ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ രാത്രി 7:30-ഓടെ വിമാനം ബെംഗളൂരു കെമ്പെഗൗഡ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയും സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു. വിമാനത്തിനുള്ളില്‍ കരഞ്ഞും പ്രാര്‍ത്ഥിച്ചും കഴിഞ്ഞ നിമിഷങ്ങളെക്കുറിച്ച് യാത്രക്കാര്‍ ഭീതിയോടെയാണ് പ്രതികരിച്ചത്. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്ന് യാത്രക്കാരുടെ ബന്ധുക്കള്‍ ആരോപിച്ചു. കമ്പനിയുടെ അനാസ്ഥയ്‌ക്കും ആശയവിനിമയത്തിലെ പോരായ്മയ്‌ക്കുമെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വിമാനം വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കും.

Share