മാലിദ്വീപില്‍ സമുദ്ര പര്യവേഷണത്തിനിടെ അപകടം: അഞ്ച് ഇറ്റാലിയന്‍ ഗവേഷകര്‍ക്ക് ദാരുണാന്ത്യം

Published by
ജനം വെബ്‌ഡെസ്ക്

മാലി: മാലിദ്വീപ് കടലിലെ ആഴമേറിയ ഗുഹയില്‍ പര്യവേഷണം നടത്തുകയായിരുന്ന ഇറ്റാലിയന്‍ സംഘം അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചു. വാവു അറ്റോളിലെ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 50 മീറ്റര്‍ താഴ്ചയുള്ള ഗുഹയിലാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ നാല് പേര്‍ വിവിധ സര്‍വ്വകലാശാലകളിലെ ഗവേഷകരും ഒരാള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഓപ്പറേഷന്‍ മാനേജറുമാണ്.

മോണിക്ക മോണ്ടെഫാല്‍കോണ്‍, ജോര്‍ജിയ സോമാക്കല്‍, ഫെഡറിക്കോ ഗ്വാള്‍ട്ടിയേരി, മുറിയല്‍ ഒഡെനിനോ, ജിയാന്‍ലൂക്ക ബെനെഡെറ്റി എന്നിവരാണ് ജീവന്‍ നഷ്ടപ്പെട്ട പര്യവേഷകര്‍. ‘ഡ്യൂക്ക് ഓഫ് യോര്‍ക്ക്’ എന്ന ബോട്ടിലാണ് ഇവര്‍ കടലിലിറങ്ങിയത്. പര്യവേഷണം നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും സംഘം മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ദുരന്തവിവരം പുറംലോകമറിഞ്ഞത്.

നിലവില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് ഗുഹയില്‍ നിന്നും പുറത്തെത്തിക്കാന്‍ സാധിച്ചത്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. എട്ട് മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പരിശോധന നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും സമുദ്രത്തിലെ അമിത ആഴവും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമാകുന്നുണ്ട്. കൂടുതല്‍ വിദഗ്ധരെ എത്തിച്ച് ഇന്ന് തിരച്ചില്‍ തുടരാനാണ് അധികൃതരുടെ തീരുമാനം.

Share