കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്‌ക്കുള്ളിൽ വീണ്ടും വൻ വിവാദവും ആഭ്യന്തര തർക്കങ്ങളും പുകയുന്നു. സംഘടനയുടെ കൊച്ചി ഓഫീസിലെ മുൻ വനിതാ ഫ്രണ്ട്ഓഫീസ് ജീവനക്കാരി, പ്രമുഖ നടിമാരായ കുക്കു പരമേശ്വരൻ, നീന കുറുപ്പ്, നടൻ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ ഗുരുതരമായ പരാതിയുമായി കൊച്ചി പോലീസിനെ സമീപിച്ചതോടെയാണ് കാര്യങ്ങൾ പുതിയ തലത്തിലേക്ക് എത്തിയത്. തനിക്കെതിരെ ബോധപൂർവ്വം മാനസിക പീഡനവും കടുത്ത അപകീർത്തിപ്പെടുത്തലും ഉണ്ടായെന്നാണ് ജീവനക്കാരിയുടെ പരാതി.
ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദും താനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് വരുത്തിതീർക്കാൻ കുക്കു പരമേശ്വരന്റെ ഭാഗത്തുനിന്നും ആസൂത്രിതമായ ശ്രമം ഉണ്ടായതായി വനിതാ ജീവനക്കാരി ആരോപിക്കുന്നു. മറ്റൊരാൾ വഴി തന്നെ ഫോണിൽ വിളിച്ച് ഈ രീതിയിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരെയാണ് ജീവനക്കാരി ഇപ്പോൾ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. തികച്ചും തരംതാണ രീതിയിലുള്ള ഭീഷണികളും സമ്മർദ്ദങ്ങളുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അവർ വ്യക്തമാക്കുന്നു.
തന്നെ വ്യക്തിപരമായി ഹനിക്കാനും മാനസികമായി തളർത്താനും നടത്തിയ ഗൂഢാലോചനകളുടെ ഫോൺ റെക്കോർഡുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പരാതിക്കാരി ഇതിനകം തന്നെ പോലീസിന് കൈമാറിയിട്ടുണ്ട്. കേസിൽ ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.
അതേസമയം, ഈ പുതിയ സംഭവവികാസങ്ങൾ ‘അമ്മ’ സംഘടനയ്‌ക്കുള്ളിൽ വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. സംഘടനയുടെ തലപ്പത്തുള്ളവർക്ക് ജനാധിപത്യ ബോധം കുറവാണെന്നും, സ്വന്തം ഓഫീസ് ജീവനക്കാർക്ക് പോലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം അവിടെയില്ലെന്നും സംഘടനയിലെ മറ്റ് ചില അംഗങ്ങൾ തന്നെ രൂക്ഷമായി വിമർശിക്കുന്നു.















