എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മാസപ്പടിക്കേസിൽ ഇഡി പിടിമുറുക്കുമ്പോൾ സിപിഎം കനത്ത പ്രതിരോധത്തിൽ. വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടുമെന്നതിലും ആശങ്ക ശക്തമാണ്. ഇഡിയുടെ ചോദ്യമുനയിൽ പിണറായി വിജയൻ കൂടിയെത്തിയാൽ രാഷ്‌ട്രീയമായ തിരിച്ചടി ഉണ്ടാകുമെന്നതും പാർട്ടിക്ക് തലവേദനയാണ്. അതേസമയം പിണറായി വിജയനെതിരെയും അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.

വീണ വിജയൻ എന്ന വ്യക്തിക്ക് ഒറ്റയക്ക് ഇത്രയും വലിയ അഴിമതി നടത്താൻ കഴിയില്ലെന്ന് വ്യക്തമാണ്. പിണറായി വിജയന്റെ പിന്തുണയോടെ മുഖ്യമന്ത്രിയുടെ മകൾ എന്ന സ്വാധീനം ഉപയോഗിച്ചാണ് പണം നേടിയത്. വിണയെ ചോദ്യം ചെയ്തതിന് പിന്നാലെ പിണറായി വിജയനെും ചോദ്യം ചെയ്യാൻ ഇടയുണ്ട്. ആകെ തകർന്നടിഞ്ഞ സിപിഎം എങ്ങനെ സങ്കടാവസ്ഥ മറികടക്കുമെന്നും കാത്തിരുന്ന് കാണേണ്ടിവരും. നിലവിലെ സ്ഥിതിഗതികൾ ച‍ർച്ച ചെയ്യാൻ ഇന്നും നാളെയുമായി വിവിധ നേതൃയോഗങ്ങൾ നടക്കുന്നുണ്ട്. ഈ യോഗങ്ങളിൽ കുടുതൽ പേ‍ർ പിണറായി വിജയനെതിരെ രംഗത്ത് വരാൻ ഇടയുണ്ട്.

തെരഞ്ഞടുപ്പ് പരാജയത്തിലെ ക്ഷീണം മറികടക്കാനാണ് ഇഡിക്ക് നേരെയുണ്ടായ സിപിഎം ആക്രമണം. ഇഡി പിഡിപ്പിക്കുന്ന എന്ന തരത്തിൽ വ്യാഖ്യാനം ചമച്ച് പിണറായിയുടെ നഷ്ടപ്പെട്ട പ്രതിഛായ ഉയ‍ർത്തി കൊണ്ടുവരാനുള്ള ശ്രമവും മറുഭാഗത്തുണ്ടായിരുന്നു. എന്നാൽ ശ്രമം പരാജയപ്പെട്ടെന്ന് മാത്രമല്ല സിപിഎമ്മിന്റെ ഗുണ്ടാ പാ‍ട്ടി എന്ന പേര് അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

ഇഡിയെ ആക്രമിച്ച കേസ് പാ‍ർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. മടിയിൽ കനമില്ലെങ്കിൽ അന്വേഷണം നേരിടണമെന്നും ആക്രമണം അനുചിതമായി പോയെന്നും പാ‍ർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുണ്ട്.

കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബ‍ഞ്ചും ഇഡി അന്വേഷണം തുടാരാൻ അനുമതി നൽകിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ എഫ്ഐആർ ഇല്ലാതെ അന്വേഷണം നടത്താനും സ്വത്ത് കണ്ടുകെട്ടാനും കഴിയുമെന്ന ഹൈക്കോടതി ഉത്തരവ് ഇഡിക്ക് വിപുലമായ അധികാരമാണ് നൽകിയത്.  കഴിഞ്ഞ ദിവസം ഇഡി ഡയറക്ടർ രാഹുൽ നവീന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന യോഗത്തിൽ അന്വേഷണത്തിന്റെ വേഗം കൂട്ടാൻ തീരുമാനമായിരുന്നു. അടുത്ത പടിയായി വീണ വിജയൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും. സിഎംആ‍എൽ മാസപ്പടി കേസിൽ സന്ദേശ് ഖാലി മാതൃക ഇഡി സ്വീകരിക്കാനും സാധ്യതയുണ്ട്. കൊൽക്കത്തിയിൽ ഷാജഹാൻ ഷെയ്ഖിന്റെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥ‍‍ർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് ആദായ നികുതിവകുപ്പും സിബിഐയും എൻഐഎും സംയുക്തമായാണ് അന്വേഷണം നീങ്ങിയത്.

 

 

Share