ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

Published by
ജനം വെബ്‌ഡെസ്ക്

ചിക്കാഗോ: ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഇറാഖിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ ചിക്കാഗോ ഒഹെയര്‍ വിമാനത്താവളത്തില്‍ വെച്ച് യു.എസ് അധികൃതര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ടീമിനൊപ്പം എത്തിയ 30-കാരനായ ഐമനെ ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്. എന്നാല്‍, ടീമിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ തലാല്‍ സലാഹിന് അമേരിക്കയിലേക്ക് പ്രവേശന അനുമതി നിഷേധിച്ചു.

ഇറാഖ് ഒളിമ്പിക് കമ്മിറ്റിയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇറാഖ് ഫുട്‌ബോള്‍ അസോസിയേഷനോ ഐമന്‍ ഹുസൈനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

വിമാനത്താവളത്തില്‍ വെച്ച് താരം ഐമന്‍ ഹുസൈന്റെ മൊബൈല്‍ ഫോണ്‍ അധികൃതര്‍ വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയതായി ഇറാഖ് കായിക മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ‘ദേശീയ ടീമിന്റെ ഫോട്ടോഗ്രാഫര്‍ തലാല്‍ സലാഹിനെ 10 മണിക്കൂറിലധികം തടഞ്ഞുവെക്കുകയും സമാന രീതിയില്‍ ഫോണ്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ അദ്ദേഹത്തിന് യു.എസിലേക്ക് പ്രവേശനം നിഷേധിക്കുകയാണുണ്ടായത്.’

ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പുലര്‍ച്ചെ തന്നെ പ്രിയ താരങ്ങളെ സ്വീകരിക്കാന്‍ ഇറാഖ് ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. ഇറാഖ് പതാകകളേന്തിയും താരങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുത്തുമാണ് ആരാധകര്‍ ടീമിനെ വരവേറ്റത്. നീണ്ട 40 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇറാഖ് ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തുന്നത്. ഇറാഖിനെ ലോകകപ്പ് യോഗ്യതയിലേക്ക് നയിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പ്രിയ താരം ഐമന്‍ ഹുസൈനാണ് ഇറാഖിന്റെ മുന്നേറ്റനിരയെ നയിക്കുന്നത്.

പ്രമുഖ ക്ലബ്ബായ ഇപ്സ്വിച്ച് ടൗണിന്റെ അലി അല്‍ ഹമാദി, യുവ പ്രതിഭകളായ അലി ജാസിം, യൂസഫ് അമീന്‍ എന്നിവരും ഈ മുന്നേറ്റ നിരയിലുണ്ട്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ‘ഐ’-യിലാണ് ഇറാഖ് മത്സരിക്കുന്നത്. ഫ്രാന്‍സ്, സെനഗല്‍, നോര്‍വേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. വരും ദിവസങ്ങളില്‍ ടൂര്‍ണമെന്റിന് ഔദ്യോഗികമായി തുടക്കമാകും.

Share