ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

Published by
ജനം വെബ്‌ഡെസ്ക്

ലഖ്നൗ: ആഗോളതലത്തില്‍ വലിയ പ്രതിസന്ധികളും വെല്ലുവിളികളും നിലനില്‍ക്കുമ്പോഴും ഇന്ത്യ ശക്തമായ നിലയിലാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തില്‍ രാജ്യം ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും ഒരു സാഹചര്യത്തിലും ഇന്ത്യയുടെ തല കുനിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഖ്നൗവില്‍ സംഘടിപ്പിച്ച ‘പ്രബുദ്ധജന്‍, വരിഷ്ഠജന്‍ സംവാദ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ അന്താരാഷ്‌ട്ര പദവി ഉയര്‍ന്നതായും ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങള്‍ സമൂഹത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളെ അപേക്ഷിച്ച് രാജ്യത്തിന്റെ പ്രതിരോധ ഉല്‍പ്പാദനത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഭൂരിഭാഗം പ്രതിരോധ സാമഗ്രികളും ഉപകരണങ്ങളും ഇപ്പോള്‍ തദ്ദേശീയമായി തന്നെയാണ് നിര്‍മ്മിക്കുന്നത്. പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ഈ സ്വാശ്രയത്വം രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വലിയ കരുത്താണ് പകരുന്നത്.

താന്‍ പ്രതിനിധീകരിക്കുന്ന ലഖ്നൗ മണ്ഡലം പ്രതിരോധ ഗവേഷണങ്ങളുടെയും ഉല്‍പ്പാദനങ്ങളുടെയും പ്രധാന കേന്ദ്രമായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ബ്രഹ്‌മോസ് മിസൈല്‍ പദ്ധതി ഉള്‍പ്പെടെയുള്ള നിരവധി പ്രതിരോധ അനുബന്ധ യൂണിറ്റുകള്‍ നഗരത്തില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഡി.ആര്‍.ഡി.ഒ ലബോറട്ടറികളുടെ വിപുലീകരണം വഴി രാജ്യത്തെ യുവാക്കള്‍ക്ക് ഗവേഷണ രംഗത്തും നവീകരണ രംഗത്തും മികച്ച അവസരങ്ങളാണ് ഒരുങ്ങുന്നത്.

ലഖ്നൗവിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കവേ, 2014-ല്‍ താന്‍ എംപിയായി ചുമതലയേല്‍ക്കുമ്പോള്‍ നഗരത്തിലെ പ്രധാന വില്ലന്‍ ഗതാഗതക്കുരുക്കായിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതിന് പരിഹാരമായി റിങ് റോഡ് പദ്ധതിക്ക് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കിയതിന്റെ പ്രയോജനം ഇപ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

യുപിയിലെ ക്രമസമാധാന നിലയില്‍ വലിയ പുരോഗതിയുണ്ടായതായി അദ്ദേഹം പ്രശംസിച്ചു. നിലവില്‍ അഞ്ച് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളാണ് സംസ്ഥാനത്തുള്ളത്. ലഖ്നൗ-കാന്‍പൂര്‍ എക്സ്പ്രസ്വേ പോലുള്ള വലിയ പദ്ധതികള്‍ വൈകാതെ തന്നെ യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. നിലവില്‍ ഇന്ത്യയില്‍ രണ്ട് ലക്ഷത്തിനടുത്ത് സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടുത്തെ യൂണികോണ്‍ കമ്പനികള്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ശേഷിയുടെ പ്രതീകമാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Share