കൊച്ചി: കലാകാരിയായ ശ്രീജ കളപ്പുരക്കലിന് നേരെ അയൽവാസിയുടെ ആക്രമണം. റോഡിൽ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യംചെയ്തതിനായിരുന്നു ആക്രമണം എന്നാണ് ആരോപണം. എറണാകുളം അയമ്പള്ളിയിൽ ഞായർ വൈകുന്നേരമാണ് സംഭവം. ഇരുമ്പുചൂലുകൊണ്ടുള്ള ആക്രമണത്തിൽ ശ്രീജയുടെ കഴുത്തിന് പരിക്കേറ്റു. അയൽവാസിയായ സണ്ണിയാണ് ശ്രീജയെ ആക്രമിച്ചത്.
അയമ്പള്ളിയിലെ വീട്ടിൽ ശ്രീജ തനിച്ചാണ് താമസിക്കുന്നത്. ഇതിനിടയിൽ പലപ്പോഴും സണ്ണി തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് ശ്രീജ പരാതിപ്പെട്ടു. മോശമായ മെസേജുകൾ തന്റെ ഫോണിലേക്ക് സണ്ണി അയച്ചിരുന്നെന്നും ശ്രീജ ആരോപിക്കുന്നു.
വീടിന് മുൻപിലുള്ള ഓട മണ്ണിട്ട് സണ്ണി മൂടിയത് വെള്ളമൊഴുക്ക് വീട്ടിലേക്ക് വഴിതിരിച്ച് വിടാനായിരുന്നു എന്നാണ് ശ്രീജ പറയുന്നത്. പരാതിപ്പെട്ടതോടെ ഇരുമ്പുചൂല് ഉപയോഗിച്ച് കഴുത്തിലേക്ക് കുത്തുകയായിരുന്നു. തർക്കത്തിൽ ഇടപെടാൻ എത്തിയ വാർഡ് കൗൺസിലറുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം.
ഈ സംഭവങ്ങൾക്ക് ശേഷവും പൊലീസ് സണ്ണിക്കെതിരെ നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് ശ്രീജ പറയുന്നു. ശ്രീജയെ ആക്രമിച്ച അയൽവാസി പിന്നീട് പോലീസിന്റെ പിടിയിലായി. അയ്യമ്പള്ളി സ്വദേശി സണ്ണിയെയാണ് മുനമ്പം പോലീസ് പിടികൂടിയത്
ശ്രീജയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.















